ന്യൂഡെല്‍ഹി : മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഹത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ. സംഘടന സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
പോലീസിന് ലഭിച്ച നിര്‍ദേശങ്ങളുടെ ഭാഗമായാണ് യുപി പോലീസ് ഇത്തരം നിയമവിരുദ്ധ നടപടികള്‍ സ്വീകരിച്ചതെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ സിദ്ധിഖ് കാപ്പന്‍ തയ്യാറായിരുന്നെന്നും സംഘടന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇതിനായി നുണ പരിശോധന നടത്താന്‍ തനിക്ക് സമ്മതമാണെന്ന് കാപ്പന്‍ അറിയിച്ചിരുന്നതായും സംഘടന സുപ്രീംകോടതിയിൽ വ്യക്‌തമാക്കി.
കൂടാതെ സിദ്ധിഖ് കാപ്പന്‍ മുഴുവന്‍സമയ മാദ്ധ്യമപ്രവര്‍ത്തകന്‍ ആണെന്നും, അദ്ദേഹത്തിന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം തെറ്റാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ സിദ്ധിഖ് കാപ്പന്‍ കസ്‌റ്റഡിയില്‍ നേരിടേണ്ടി വന്ന കാര്യങ്ങളെ പറ്റിയും സുപ്രീംകോടതിയില്‍ സംഘടന വ്യക്‌തമാക്കി. കസ്‌റ്റഡിയില്‍ അദ്ദേഹത്തെ പോലീസ് മര്‍ദ്ധിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കാന്‍ വിസമ്മതിച്ചുവെന്നും സംഘടന കോടതിയെ അറിയിച്ചു. കൂടാതെ പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്‌ച മറച്ചുവെക്കാനായി യുപി സര്‍ക്കാര്‍ തെറ്റായ സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും സംഘടന സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
Read also : ശമ്പള പ്രശ്‌നത്തില്‍ പരിഹാരം; മഞ്ചേരി മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സമരം പിന്‍വലിച്ചു