തിരുവനന്തപുരം: കോൺഗ്രസ് പാര്‍ട്ടിയിൽ വിശ്വാസം ഉണ്ടെന്ന് കെവി തോമസ്. പരാതികൾ ഉണ്ട്. അത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരാതി പരിഹാര ഫോര്‍മുലയൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം കെവി തോമസ് പ്രതികരിച്ചു.
പാർട്ടി വിടാനുള്ള നീക്കത്തിൽ നിന്നും പിൻമാറിയ കെവി തോമസ് തനിക്കെതിരായ അപവാദ പ്രചാരണങ്ങൾക്കെതിരെ ഹൈക്കമാൻഡ് പ്രതിനിധികൾക്ക് മുന്നിൽ പരാതിപ്പെട്ടു. പാർട്ടി വിടുമെന്ന പ്രചാരണങ്ങളോട് ക്ഷോഭിച്ചാണ് അദ്ദേഹം മറുപടി നൽകിയത്.
അനുനയത്തിന് തയാറായെങ്കിലും വർക്കിംഗ് പ്രസിഡണ്ട് സ്‌ഥാനമടക്കമുള്ള പദവികളിലെ പാർട്ടി തീരുമാനം കാക്കുകയാണ് കെവി തോമസ്. ഇടത് മുന്നണിയിലേക്ക് പോകുമെന്നുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് ഇന്ന് നടത്താനിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കി കെവി തോമസ് കൊച്ചിയിൽ നിന്ന് ചർച്ചക്കായി തിരുവനന്തപുരത്തു ഇന്നലെ എത്തിയത്.
നിർണ്ണായക തിരഞ്ഞെടുപ്പിന് മുമ്പ് മുതിർന്ന് നേതാവിന്റെ വിട്ടുപോകൽ തിരിച്ചടിയാകുമെന്നായിരുന്നു ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതോടെയാണ് എഐസിസിയും കെപിസിസിയും ഇന്നലെ വൈകിട്ട് തോമസിനെ അനുനയിപ്പിച്ച് ഒപ്പം നിർത്തിയത്.
Read Also: ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം പൂർത്തിയായി, റിപ്പോർട് രണ്ടാഴ്‌ചക്കകം