ലക്‌നൗ: ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തു എന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പുറമെ കര്‍ഷകര്‍ക്ക് നേരേ ആശിഷ് മിശ്ര വെടിവെച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
പ്രതികളായ ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള തോക്കുകളില്‍നിന്ന് വെടിയുതിര്‍ത്തുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തുന്ന സമയത്ത് ആശിഷ് മിശ്രയും കൂട്ടാളികളും കര്‍ഷകര്‍ക്കുനേരേ വെടിവച്ചതായി തുടക്കം മുതൽ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് ആശിഷ് മിശ്രയുടെയും അങ്കിത് ദാസിന്റെയും ലൈസന്‍സുള്ള ആയുധങ്ങള്‍ ലഖിംപൂര്‍ ഖേരി പോലീസ് പിടിച്ചെടുത്തത്.
ഒക്‌ടോബര്‍ മൂന്നിന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് കര്‍ഷകര്‍ക്കുനേരേ ആക്രമണം നടന്നത്. നാല് കര്‍ഷകരും മാദ്ധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ടുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്. കേസന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ യുപി സര്‍ക്കാരിനെതിരെ സുപ്രീം കോടതി നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു.
Read Also: അത്യാധുനിക സൗകര്യങ്ങൾ അടങ്ങിയ യുദ്ധക്കപ്പൽ പാകിസ്‌ഥാന് കൈമാറി ചൈന