കൊച്ചി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന് ഹൈക്കോടതിയിൽ തിരിച്ചടി. ലക്ഷദ്വീപിലെ അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്‌ഥലംമാറ്റം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അസിസ്‌റ്റന്റ് പബ്ളിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ച നടപടിയാണ് ഹൈക്കോടതി തടഞ്ഞത്.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
അതേസമയം, കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ബീഫ് നിരോധനവും ഗുണ്ടാ ആക്‌ട് നടപ്പിലാക്കിയതുമടക്കം ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകുന്ന പ്രധാനമന്ത്രിയുടെ വിശ്വസ്‌തനും മുന്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ഫ്രഫുല്‍ പട്ടേലിനെതിരെ വലിയതോതിൽ പ്രതിഷേധം ഉയരുകയാണ്.
പ്രതിഷേധം പുകയുന്നതിനിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ബിത്ര, അഗത്തി ദ്വീപുകളില്‍ നിന്നുള്ളവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനാണ് നടപടി എന്നാണ് വിവരം.
Must Read: ലക്ഷദ്വീപ് വിഷയം വൈകാരികമല്ല; ദ്വീപ് എംപി മുഹമ്മദ് ഫൈസൽ യാഥാർഥ്യങ്ങൾ വിവരിക്കുന്നു