ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. കയ്യേറ്റം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. ബാബയെ ഉള്‍പ്പെടെ ആറോളം പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കഴിഞ്ഞയാഴ്‌ച മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇയാള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഏകദേശം 46 ഏക്കറോളം ഭൂമി ഇവര്‍ കയ്യേറിയതായാണ് അധികൃതര്‍ ആരോപിക്കുന്നത്. 80 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയാണിത്. കമ്പ്യൂട്ടര്‍ ബാബ എന്ന പേരില്‍ അറിയപ്പെടുന്ന നാംദെയോ ദാസ് ത്യാഗി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. വോട്ടെടുപ്പ് നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടി. ആശ്രമം പൂര്‍ണമായും പൊളിച്ചുമാറ്റി.
ഇന്‍ഡോറിലെ ജമോര്‍ഹി ഗ്രാമത്തിലാണ് ആശ്രമം സ്‌ഥിതി ചെയ്‌തിരുന്നത്. 2016ല്‍ ഈ ഭൂമി സര്‍ക്കാര്‍ ഗോ സംരക്ഷണ കേന്ദ്രത്തിനായി നീക്കിവെച്ചതാണെന് ജില്ലാ മജിസ്ട്രേറ്റ് അജയ് ശര്‍മ പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട് ത്യാഗിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു, എന്നാല്‍ അതിന് മറുപടി നല്‍കുകയോ നടപടി സ്വീകരിക്കുകയോ ചെയ്‌തില്ലെന്നും അജയ് ശര്‍മ പറഞ്ഞു.
ആശ്രമം പൊളിച്ചുമാറ്റിയ നടപടിക്ക് എതിരെ കോൺഗ്രസ് രംഗത്ത് വന്നു. ബിജെപി സർക്കാർ പ്രതികാര നടപടി എടുക്കുക ആണെന്നായിരുന്നു കോൺഗ്രസ് പ്രതികരണം. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു. ഭൂമി കയ്യേറ്റം തടയുക മാത്രമാണ് സർക്കാർ ചെയ്‌തതെന്ന് ബിജെപി വ്യക്‌തമാക്കി.
Read Also: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഫോണ്‍ ഉപയോഗിച്ചു; അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി