ന്യൂഡെല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഡിസംബര്‍ മൂന്നിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി. ഹരജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്‌ചത്തേക്ക് നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വേണ്ടിയാണ് സിബിഐ കോടതിയോട് സമയം ചോദിച്ചത്. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതി നടപടി.
പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്‌ത് സിബിഐ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിനൊപ്പം മൂന്ന് പ്രതികള്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയും സുപ്രീം കോടതിക്ക് മുന്പിലുണ്ട്. ഇവ ഒരുമിച്ച് അടുത്തമാസം മൂന്നിന് പരിഗണിക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറാണ് കേസിനാധാരം.
കേരള രാഷ്‌ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രിയും നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയുമായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെട്ടതോടെ വലിയ വിവാദങ്ങള്‍ക്ക് തന്നെ വഴിവെച്ചിരുന്നു. 2003ലാണ് എകെ ആന്റണി സര്‍ക്കാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് സിബിഐ ഏറ്റെടുത്ത കേസില്‍ പിണറായിയെ അടക്കം കുറ്റവിമുക്‌തനാക്കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Read Also: കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റിനെ വിമർശിച്ചും ചെന്നിത്തലയും പികെ ഫിറോസും