തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചതായി പരാതി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ രേഖപ്പെടുത്തിയ വിവരങ്ങളെല്ലാം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇടതു മുന്നണി മുഖ്യതിരഞ്ഞെടുപ്പിന് കമ്മീഷന് പരാതി നൽകി.
രാജീവിന്റെ പ്രധാന കമ്പനിയായ ജുപ്പീറ്റർ ക്യാപ്പിറ്റലിനെ കുറിച്ചുള്ള വിവരങ്ങൾ പോലും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. 29 കോടി ഒമ്പത് ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നാണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. വാഹനമായി ആകെയുള്ളത് 30 വർഷം മുൻപ് 10,000 രൂപയ്‌ക്ക് വാങ്ങിയ 1942 മോഡൽ റെഡ് ഇന്ത്യൻ സ്‌കോട്ട് ബൈക്കാണെന്നും ചേർത്തിരുന്നു.
ഈ വിവരങ്ങൾ ഉൾപ്പടെ വ്യാജമാണെന്നാണ് എൽഡിഎഫിന്റെ പരാതി. കോടികൾ വിലമതിക്കുന്ന സ്വത്തുണ്ടായിട്ടും 2021-22 കാലഘട്ടത്തിൽ രാജീവ് നികുതിയടച്ചത് വെറും 680 രൂപ മാത്രമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നാമനിർദ്ദേശ പത്രിക തള്ളണമെന്നാണ് എൽഡിഎഫിന്റെ ആവശ്യം.
അതേസമയം, ആരോപണത്തിൽ മറുപടിയുമായി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന പരാതി പരാജയഭീതി കൊണ്ടാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്തെങ്കിലും തെളിവ് ഉള്ളവർക്ക് കോടതിയിൽ പോകാം. വികസന അജണ്ട പറയുന്ന തന്നെ അധിക്ഷേപിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം നിയമപരമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്‌തമാക്കി.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ