ന്യൂഡെൽഹി: രാജ്യത്തെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്‌ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിനുള്ള മാർഗരേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് രോഗികളെ ചികിൽസിക്കുന്ന ആശുപത്രികളിലെ അഗ്‌നിസുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ഇതിനുവേണ്ടി പ്രത്യേകം സമിതി രൂപീകരിക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചു.
ഏപ്രിൽ മാസം മുതൽ രാജ്യത്തെ പല ആശുപത്രികളിലും കോവിഡ് രോഗികളെ ചികിൽസിക്കുന്ന ഡോക്‌ടർമാർ അവധിയും ശരിയായ വിശ്രമവും ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഡോക്‌ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി അനുവദിക്കുന്നതിന് മാർഗരേഖ തയാറാക്കണമെന്നും കോടതി നിർദേശിച്ചു. മാർഗരേഖ രണ്ട് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
കോവിഡ് രോഗികളെ ചികിൽസിക്കുന്ന ആശുപത്രികളിലെ അഗ്‌നി സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്തണമെന്ന് കേന്ദ്ര, സംസ്‌ഥാന സർക്കാരുകളോടാണ് കോടതി നിർദേശിച്ചത്. അഗ്‌നിശമന സംവിധാനം ഉറപ്പാക്കാൻ ചികിൽസാ കേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കണം. രാഷ്‌ട്രീയ പാർട്ടികൾ ഉൾപ്പെടെ സംഘടിപ്പിക്കുന്ന പരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.
നിർദേശങ്ങൾ നടപ്പിലാക്കിയതിൽ പുരോഗതി 4 ആഴ്‌ചകൾക്കകം കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read also: യുപിയില്‍ സമരം നടത്തിയ കര്‍ഷകര്‍ക്ക് 50,000 രൂപയുടെ നോട്ടീസ്