തിരുവനന്തപുരം: ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് രംഗത്ത്. സുരേന്ദ്രന്‍ ജയില്‍ വകുപ്പിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഋഷിരാജ് സിംഗ് കത്തിലൂടെ ആവശ്യപ്പെട്ടു.
സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വസ്‌തുതാ വിരുദ്ധമായ പ്രസ്‌താവനകള്‍ എത്രയും വേഗം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പലരും മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും വേണ്ടി ജയിലില്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മാത്രവുമല്ല ഇത്തരം കൂടിക്കാഴ്‌ചക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്‌റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്‌ചകളെന്നും ആയിരുന്നു സുരേന്ദ്രന്റെ ആരോപണം.
എന്നാല്‍ വ്യക്‌തമായ പരിശോധനയോ ധാരണയോ ഇല്ലാതെ സുരേന്ദ്രന്‍ ജയില്‍ വകുപ്പിനെ അപകീര്‍ത്തി പെടുത്തുകയാണെന്ന് ഋഷിരാജ് സിങ് പറഞ്ഞു. യാതൊരു തെളിവുമില്ലാതെ അടിസ്‌ഥാന രഹിതമായ കാര്യങ്ങളാണ് സുരേന്ദ്രന്‍ പടച്ചുവിടുന്നതെന്നും വ്യാജ പ്രചാരണം അവസാനിപ്പിക്കാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്