തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനും പാർട്ടി നേതൃത്വത്തിനും എതിരെ കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി. സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തേണ്ട വിഷയങ്ങൾ ഒരുപാടുണ്ടായിട്ടും നേതൃത്വം മൃദുസമീപനം സ്വീകരിച്ചുവെന്നാണ് കത്തിൽ പറയുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവരെ ലക്ഷ്യം വെച്ചാണ് കത്ത് അയച്ചിരിക്കുന്നത്.
ഗ്രൂപ്പ് നേതാക്കളുടെ അറിവോടെ അവരുമായി ചേർന്ന് നിൽക്കുന്ന ചില നേതാക്കളാണ് കത്തിന് പിന്നിലെന്നാണ് വിവരം. പുതിയ നേതൃത്വവും പ്രതിപക്ഷ നേതാവും നടത്തിയ ആദ്യ അഞ്ച് മാസത്തെ പ്രവർത്തനം വിലയിരുത്തിയാൽ പരാജയമാണെന്ന് കത്തിൽ വ്യക്‌തമാക്കുന്നു.
മുട്ടിൽ മരംമുറി കേസ്, മന്ത്രി എകെ ശശീന്ദ്രനെതിരായ പീഡനക്കേസ് ഒത്തുതീർപ്പ് ആരോപണം, കോവിഡ് പ്രതിരോധത്തിലെ വീഴ്‌ചകൾ തുടങ്ങിയ വിഷയങ്ങളിലൊന്നും സർക്കാരിനെ നിയമസഭയ്‌ക്ക് അകത്തും പുറത്തും പ്രതിരോധത്തിലാക്കാൻ കഴിഞ്ഞില്ലെന്നാണ് പരാതി.
പാർട്ടിയിൽ ഒരുതരത്തിലുള്ള കൂടിയാലോചനയും നടക്കുന്നില്ല. സർക്കാരിനെതിരെ പ്രതിഷേധങ്ങൾ സഭയ്‌ക്ക് അകത്തും പുറത്തും ഏകോപിപ്പിക്കുന്നതിന് പാർട്ടിയും പ്രതിപക്ഷവും ഒരുമിച്ച് നിൽക്കുന്നില്ല. മാദ്ധ്യമങ്ങളിൽ വന്ന് പ്രസ്‌താവന നടത്തി മടങ്ങുക എന്നതിനപ്പുറം ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.
Read Also: ‘വാക്‌സിനെടുത്തിട്ടും കോവിഡ്’; കേന്ദ്ര റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി