ഡെൽഹി: സ്വകാര്യവൽക്കരണത്തിന് എതിരെ രാജ്യവ്യാപകമായി എൽഐസി ജീവനക്കാർ സമരം നടത്തുന്നു. എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുന്നതിലും ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയർത്തുന്നതിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം നടത്തുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം, എൽഐസി ഓഹരി വിറ്റഴിക്കൽ, ജനറൽ ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ ബാങ്ക് ജീവനക്കാർ നടത്തിയ രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് പിന്നാലെയാണ് ഒരു ദിവസത്തെ സമരം എൽഐസി ജീവനക്കാർ പ്രഖ്യാപിച്ചത്.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി കേന്ദ്രസർക്കാരിന്റെ ഉടമസ്‌ഥതയിലാണുള്ളത്. ഐപിഒയിലൂടെ നിശ്‌ചിത ശതമാനം ഓഹരി വിറ്റഴിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. 2021 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഐപിഒ ഉണ്ടാകുമെന്നാണ് കരുതുന്നത്. 1956ൽ സ്‌ഥാപിച്ച എൽഐസിയിൽ 1,14,000ത്തോളം ജീവനക്കാരാണുള്ളത്. 29 കോടി പോളിസി ഉടമകളും എൽഐസിക്കുണ്ട്.