കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യ ഹരജിയിൽ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും ഉന്നത സ്വാധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് ഇഡി വാദം.
എന്നാൽ, തനിക്കെതിരെ ഉള്ളത് മൊഴികൾ മാത്രമാണെന്നും തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്‌തതെന്നും നേരത്തെ, ഇഡി ഒമ്പത് ദിവസം കസ്‌റ്റഡിയിൽ ചോദ്യം ചെയ്‌തിരുന്നു എന്നുമാണ് ശിവശങ്കറിന്റെ വാദം. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ ആണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. അതിനിടെ, ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പിബി നൂഹ് ഐഎഎസിനെ ഇഡി ഇന്നലെ ചോദ്യം ചെയ്‌തിരുന്നു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നിർദ്ദേശിച്ചത്. വടക്കാഞ്ചേരി പദ്ധതിയുടെ കരാർ വിശദാംശങ്ങളിൽ അടക്കം വ്യക്‌തത ഉണ്ടാക്കാനാണ് ഇഡിയുടെ നീക്കം. ഇതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നൽകി. മാർച്ച് ഏഴിന് രാവിലെ പത്തരയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദ്ദേശം.
Most Read: ജനവിധി ഇന്നറിയാം; ഉറ്റുനോക്കി വടക്കു-കിഴക്കൻ സംസ്‌ഥാനങ്ങൾ