തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇടപാടിൽ നിർണായക പങ്കുവഹിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നടപടി. ലൈഫ് മിഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങാതെ വിദേശനിക്ഷേപം സ്വീകരിച്ച് കോഴയിടപാട് നടത്തിയെന്നാണ് കേസ്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നതാണ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾ. ഇതിന്റെ ചുവടുപിടിച്ചാണ് സിബിഐ നീക്കം. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് സിബിഐ സ്വപ്‌നയെ ചോദ്യം ചെയ്യുന്നത്. നയതന്ത്ര സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിനിടെയാണ് ലൈഫ് മിഷൻ കോഴയിടപാടും ഡോളർ കടത്തും പുറത്തുവരുന്നത്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്ക് വേണ്ടി 18.50 രൂപയാണ് യുഎഇ കോൺസുലേറ്റ് വഴി സ്വരൂപിച്ചത്. ഇതിൽ 14.50 കോടി രൂപ കെട്ടിടനിർമാണത്തിന് വിനിയോഗിച്ചപ്പോൾ ബാക്കി തുക സർക്കാർ ഉദ്യോഗസ്‌ഥർക്കുൾപ്പടെ കോഴയായി വിതരണം ചെയ്‌തുവെന്നാണ് കേസ്.
കരാർ ഏറ്റെടുത്ത യുണിടെക് എംഡി സന്തോഷ് ഈപ്പനെ സിബിഐ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. നിർമാണ കരാർ ലഭിച്ചതിന് മൂന്നരക്കോടി രൂപയുടെ ഡോളർ യുഎഇ കോൺസുലേറ്റിൽ ഈജിപ്‌ഷ്യൻ പൗരൻ ഖാലിദ് അലി ഷൗക്രിയ്‌ക്കും സന്ദീപ് നായർക്കും കോഴ നൽകിയെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു.
ഡോളർ വാങ്ങിയത് കരിഞ്ചന്തയിൽ നിന്നാണെന്നും സ്വപ്‌നക്ക് അഞ്ച് ഐ ഫോണുകൾ നൽകിയിരുന്നുവെന്നും ഈപ്പന്റെ മൊഴിയിലുണ്ട്. ഈ മൊഴികളിൽ കൂടുതൽ വ്യക്‌തത വരുത്താനും പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് സ്വപ്‌നയിൽ നിന്ന് വിശദീകരണം തേടാനുമാണ് സിബിഐ നീക്കം. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സന്തോഷ് ഈപ്പന്റെയും ലൈഫ് മിഷൻ സിഇഒ യുവി ജോസിന്റെയും ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു.
പദ്ധതിയിലെ അഴിമതി സംബന്ധിച്ച സംസ്ഥാന വിജിലൻസിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. ഏറെ നാളായി അനങ്ങാതിരുന്ന വിജിലൻസ് സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ സരിത്തിനെ പാലക്കാട് നിന്ന് പിടിച്ചുകൊണ്ട് പോയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എംആർ അജിത് കുമാറിനെ വിജിലൻസ് സ്‌ഥാനത്ത് നിന്ന് നീക്കിയത്.
Most Read: അവധി കഴിഞ്ഞെത്തിയപ്പോൾ സ്‌കൂൾ കാണാനില്ല; നടുറോഡിൽ കുട്ടികളെ പഠിപ്പിച്ച് അധ്യാപകർ