കാലിഫോർണിയ: ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ചോർത്തിയെന്ന ഹാക്കറിന്റെ അവകാശ വാദം നിഷേധിച്ച് പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിങ് സ്‌ഥാപനമായ ലിങ്ക്ഡ്ഇൻ. ഓൺലൈനിൽ വിൽപ്പനയ്‌ക്ക് വെച്ചതായി പറയുന്ന വിവരങ്ങൾ പരിശോധിച്ചെന്നും ഇത് ഏതൊരാൾക്കും എടുക്കാൻ കഴിയുന്ന വിവരങ്ങളാണെന്നും, വ്യക്‌തി വിവരങ്ങൾ ചോർന്നിട്ടില്ലെന്നും കമ്പനി പറഞ്ഞു.
ലിങ്ക്ഡ്ഇനിൽ നിന്നും മറ്റ് വെബ്സൈറ്റുകളിൽ നിന്നുമായി എടുത്ത വിവരങ്ങളാണ് വിൽപനയ്‌ക്ക് വച്ചത്. ഒരു ഉപഭോക്‌താവിന്റെയും വിവരങ്ങൾ ചോർന്നിട്ടില്ല, ഉപഭോക്‌താക്കൾക്ക് തങ്ങളിൽ പൂർണ വിശ്വാസമുണ്ട്; കമ്പനി അറിയിച്ചു. ലിങ്ക്ഡ്ഇനിലെ അംഗങ്ങളുടെ വ്യക്‌തി വിവരങ്ങൾ ദുരുപയോഗം ചെയ്യുകയോ നിബന്ധനകൾ ലംഘിക്കുകയോ ചെയ്‌താൽ അത് അവസാനിപ്പിക്കാൻ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ജൂൺ 22നായിരുന്നു ഉപഭോക്‌താക്കളുടെ വ്യക്‌തി വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ട് ഹാക്കർ രംഗത്തെത്തിയത്. ഇ-മെയില്‍ അഡ്രസ്, വിലാസം, ഫോണ്‍ നമ്പര്‍, ശാരീരിക വിവരങ്ങള്‍, ഭൂമിശാസ്‌ത്രപരമായ വിവരങ്ങള്‍, യൂസര്‍നെയിം, പ്രൊഫൈല്‍ യുആര്‍എല്‍, മറ്റ് സമൂഹ മാദ്ധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ എന്നിവ ചോർത്തിയതായാണ് ഹാക്കർ അവകാശപ്പെട്ടത്.
75.6 കോടി ഉപഭോക്‌താക്കളാണ് ലിങ്ക്ഡ്ഇനിന് ലോകവ്യാപകമായുള്ളത്. ഇതില്‍ 92 ശതമാനം പേരുടെയും വിവരങ്ങൾ ചോർത്തിയതായാണ് ഹാക്കർ അറിയിച്ചത്. ഇതോടെ ഉപഭോക്‌താക്കൾ ആശങ്കയിൽ ആയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കമ്പനി നേരിട്ടെത്തിയത്.
Read Also: നീരജിന്റെ ‘ഫീല്‍സ് ലൈക്ക് ഇഷ്‌ക്’; ട്രെയ്‌ലര്‍ പുറത്ത്