ലക്‌നൗ: കുപ്രസിദ്ധ ഗുണ്ടാതലവനും, 8 പോലീസുകാരുടെ മരണത്തിന് കാരണക്കാരനുമായ വികാസ് ദുബെയുമായി ബന്ധം പുലർത്തിയിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു. കാൺപൂർ മുൻ എഎസ്‌പി ആയിരുന്ന അനന്ദ് ഡിയോയെയാണ് സസ്‌പെൻഡ് ചെയ്‌തത്.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അനീഷ് കുമാർ അവസ്‌തിയാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്ത് വിട്ടത്.
ഉത്തർപ്രദേശ് പൊലീസിൽ ഡിഐജി പദവി വഹിക്കുന്ന അനന്ദ് നിലവിൽ മുറാദാബാദിൽ പിഎസി മേധാവിയാണ്. അഡീഷണൽ ചീഫ് സെക്രട്ടറി സഞ്ജയ് ഭൂസ്‌റെഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അനന്ദിനെതിരെ റിപ്പോർട്ട് നൽകിയത്. ഏകദേശം 3500 പേജുള്ള റിപ്പോർട്ടിൽ ഗുണ്ടാസംഘങ്ങളുമായി അവിഹിത കൂട്ടുകെട്ട് പുലർത്തുന്ന പൊലീസ് ഉന്നതരടക്കം 80 ഉദ്യോഗസ്‌ഥരെ ക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
ജൂലൈ രണ്ടിനാണ് കാൺപൂരിലെ ബിക്രു മേഖലയിൽ വികാസ് ദുബെയെ പിടികൂടാനെത്തിയ പൊലീസുകാർ വെടിയേറ്റ് മരിച്ചത്. പിന്നീട് വികാസ് ദുബെ പൊലീസിന്റെ പിടിയിലായി. കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
Read Also: ആസിയാന്‍ രാജ്യങ്ങള്‍ക്കായി പത്ത് ലക്ഷം ഡോളര്‍ ധനസഹായം പ്രഖ്യാപിച്ച് ഇന്ത്യ