കോഴിക്കോട്: വടകരയിലെ പൊതുമരാമത്ത് ഗസ്‌റ്റ് ഹൗസ് പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തിയ സംഭവത്തിൽ പുറത്താക്കിയ ജീവനക്കാരെ തിരിച്ചെടുത്തു. കഴിഞ്ഞ നവംബർ 27ന് ആണ് സംഭവം. വടകര ഗസ്‌റ്റ് ഹൗസിൽ മിന്നൽ സന്ദർശനം നടത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഗസ്‌റ്റ് ഹൗസ് പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും മാലിന്യ കൂമ്പാരങ്ങളും കണ്ടെത്തുകയായിരുന്നു.
തുടർന്ന് നൈറ്റ് വാച്ചർമാരായ പികെ പ്രകാശൻ, സിഎം ബാബു എന്നിവരെ സർവീസിൽ നിന്ന് പുറത്താക്കി. എന്നാൽ, നൈറ്റ് വാച്ചർമാരുടെ മേൽ കുറ്റം ആരോപിപ്പിച്ചതിലും പിരിച്ചുവിട്ടതിലും വ്യാപകമായി വിമർശനം ഉണ്ടായിരുന്നു. തുടർന്നാണ് ഇവരെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. വർഷങ്ങളായി കരാർ അടിസ്‌ഥാനത്തിലാണ് ഇരുവരും ഗസ്‌റ്റ് ഹൗസിൽ ജോലി ചെയ്യുന്നത്.
കെട്ടിടത്തിന് പിറകിൽ കൂട്ടിയിട്ട മാലിന്യത്തിലാണ് മന്ത്രി ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത്. കൂടാതെ ഗസ്‌റ്റ് ഹൗസ് പരിസരം വൃത്തിഹീനമായി കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. ഇതേ വളപ്പിൽ ആർഡിഒ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഗസ്‌റ്റ് ഹൗസിലെ ജീവനക്കാർക്ക് എതിരെ മാത്രം നടപടി എടുത്തതിലാണ് വിമർശനം ഉയർന്നത്.
Most Read: കെ- റെയിൽ; പിന്തുണ തേടി മുഖ്യമന്ത്രി, രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിക്കും