തിരുവനന്തപുരം: എൽജെഡി പിളരില്ലെന്നും ഇപ്പോൾ നടത്തിയ പ്രവർത്തനം പാർട്ടി അച്ചടക്കലംഘനമാണ് എന്നും എംവി ശ്രേയാംസ് കുമാർ. തന്നെ തിരഞ്ഞെടുത്തത് ജനാധിപത്യ രീതിയിലാണ്, ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തിൽ കഴമ്പില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന സംസ്‌ഥാന കമ്മിറ്റി ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. സീറ്റ് ചർച്ചയിൽ പങ്കെടുത്ത ആൾ തന്നെയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. പ്രസിഡണ്ട് മാറണം എന്ന് തീരുമാനിക്കുന്നത് സംസ്‌ഥാന കൗൺസിലാണ്; അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 5 മാസത്തിനുള്ളിൽ സംസ്‌ഥാന കമ്മറ്റി ചേർന്നിരുന്നു. 4 സീറ്റ് നൽകാമെന്ന് എൽഡിഎഫ് അറിയിച്ചിട്ടില്ല. വാഗ്‌ദാനം ചെയ്‌തത് 3 സീറ്റാണ്. ഒരു ഘട്ടത്തിലും വിഭാഗീയ പ്രവർത്തനം നടത്തിയിട്ടില്ല. പാർട്ടിയുടെ ഭൂരിപക്ഷ തീരുമാനമാണ് എപ്പോഴും നടപ്പിലാക്കുന്നത് എന്നും ശ്രേയാംസ് കുമാർ പ്രതികരിച്ചു.
താൻ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് സംസ്‌ഥാന കമ്മിറ്റിയാണ്. 20ന് പാർട്ടി കമ്മിറ്റി ചേരാനിരിക്കെ സമാന്തര യോഗം ചേർന്നത് തെറ്റാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രേയാംസ് കുമാർ രാജി വെക്കണമെന്ന നിലപാടിലാണ് സംസ്‌ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, സുരേന്ദ്രൻ പിള്ള എന്നിവർ ഉൾപ്പെട്ട എൽജെഡി വിമത വിഭാഗം. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്‌ഥാന ഭാരവാഹി യോഗത്തിന് പിന്നാലെയാണ് വിമത നീക്കം.
സംസ്‌ഥാന കമ്മിറ്റി വിളിച്ചു ചേർക്കാൻ സംസ്‌ഥാന പ്രസിഡണ്ട് തയ്യാറാകുന്നില്ലെന്ന ആരോപണമാണ് വിമത വിഭാഗം ഉയർത്തുന്നത്. സംസ്‌ഥാന നേതൃയോഗം വിളിച്ചു ചേർത്തിട്ട് 9 മാസമായെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഈ മാസം 20ന് മുൻപ് രാജിവെക്കണമെന്നാണ് വിമത വിഭാഗത്തിന്റെ അന്ത്യശാസനം. ശ്രേയാംസ് അനുകൂലികൾ സമവായത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും വിമതർ വഴങ്ങില്ലെന്നാണ് റിപ്പോർട്ടുകൾ.
Most Read: അപകീർത്തി കേസ്; രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്