ന്യൂഡെൽഹി: വായ്‌പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ കേരളത്തിന് മാത്രമായി ഇളവ് നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭയിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. നിലവിൽ 47,762 കോടി രൂപയാണ് കേരളത്തിനുള്ള വായ്‌പാ പരിധിയായി കേന്ദ്രം നിശ്‌ചയിച്ചിരിക്കുന്നത്.
കേരള സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനങ്ങളുടെ വായ്‌പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നതായിരുന്നു എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യം. എന്നാൽ, കേരള സർക്കാർ ഉൾപ്പടെയുള്ളവരുടെ വായ്‌പാ പരിധിയിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാരിനായി നിർമല സീതാരാമൻ മറുപടി പറയുകയായിരുന്നു.
സംസ്‌ഥാന സർക്കാരുകളുടെ വായ്‌പാ പരിധി നിശ്‌ചയിക്കുന്നതിന് ഭരണഘടനാ പ്രകാരവും സാമ്പത്തിക കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചും കേന്ദ്ര സർക്കാരിന് പൊതുമാനദണ്ഡങ്ങൾ ഉണ്ട്. നിലവിൽ കേരള സർക്കാറിന്റെ വായ്‌പാ പരിധി 47,762.58 കോടി രൂപയാണ്. ഇതിൽ ഓപ്പൺ മാർക്കറ്റ് ബോറോവിങ് (ഒഎംബി) പ്രകാരമുള്ള പരിധി 29,136,71 കോടി രൂപയാണ്. ഇതുപ്രകാരം 23.852 കോടി രൂപ വായ്‌പ എടുക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. സംസ്‌ഥാന സർക്കാരുകൾക്ക് സാമ്പത്തിക സുസ്‌ഥിതി ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മറുപടിയിലുണ്ട്.
Most Read| ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം