പാറ്റ്ന: ബിഹാറിലെ തിരഞ്ഞെടുപ്പു തോൽവിയിൽ ദേശീയ നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് കപിൽ സിബലിനെതിരെ താരിഖ് അന്‍വര്‍. ബിഹാറില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ പറ്റാതെ പോയത് പാര്‍ട്ടിയുടെ ദേശീയ വിഷയമല്ലെന്നും അത് പ്രാദേശിക വിഷയമാണെന്നും പാർട്ടി നേതാവ് താരിഖ് അൻവർ എഎൻഐയോട് പറഞ്ഞു.
ബിഹാറിലെ കോൺഗ്രസിന്റെ പ്രകടനം വിലയിരുത്തി പോകേണ്ടതാണ്. മാത്രമല്ല, ഇത് പാര്‍ട്ടിയുടെ ദേശീയ വിഷയമൊന്നുമല്ല, ബിഹാറിന്റെ മാത്രം വിഷയമാണ്. കേന്ദ്ര നേതൃത്വം നന്നായി പിന്തുണച്ചിട്ടുണ്ട്. ഇത് ബിഹാര്‍ നേതൃത്വത്തിന്റെ പരാജയമാണ്. പാര്‍ട്ടിക്ക് കിട്ടിയ അവസരം നല്ല രീതിയില്‍ വിനിയോഗിക്കാന്‍ സാധിച്ചില്ലെന്നും കപിൽ സിബലിന്റെ പ്രസ്‌താവനക്ക് മറുപടിയായി താരിഖ് അന്‍വര്‍ പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ പാർട്ടിയുടെ പ്രസക്‌തി നഷ്‌ടമാവുകയാണെന്നും ബിജെപിക്ക് ബദലായി കോൺഗ്രസിനെ ജനം കണക്കാക്കുന്നില്ലെന്നും ആയിരുന്നു കപിൽ സിബലിന്റെ പ്രസ്‌താവന. തന്റെ ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാൻ കോൺഗ്രസിൽ വേദിയില്ലാത്തതിനാലാണെന്നും സിബൽ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഒരു ഫലപ്രദമായ ബദലായി പാര്‍ട്ടിക്ക് മാറാന്‍ കഴിയുന്നില്ല എന്നത് മോശം കാര്യമാണ്. കുറേ കാലത്തേക്ക് ബിഹാറില്‍ തങ്ങള്‍ക്ക് ഒരു ബദലാവാന്‍ സാധിച്ചില്ല. 25 വര്‍ഷത്തിലേറെയായി ഉത്തര്‍പ്രദേശില്‍ ഒരു രാഷ്‌ട്രീയ ബദലാവാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ല. ഇവ രണ്ടും വലിയ സംസ്‌ഥാനങ്ങളാണ്. എല്ലാ ലോക്‌സഭാ സീറ്റുകളിലും പരാജയപ്പെട്ടു. അടുത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളിലും അതേ പരാജയം നേരിട്ടു.
Also Read: കാർത്തി ചിദംബരത്തിന് എതിരായ കേസ്; ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്
തങ്ങളിൽ ചിലർ മുന്നോട്ടുള്ള പാതയിൽ കോൺഗ്രസ് എന്തെല്ലാം ചെയ്യണമെന്ന് എഴുതി വെച്ചിരുന്നു. എന്നാൽ, തങ്ങളെ ചെവികൊള്ളാതെ അവർ പുറം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്‌തത്. അതിന്റെ ഫലം എല്ലാവർക്കും ഇപ്പോൾ കാണാമെന്നും സിബൽ പറഞ്ഞിരുന്നു.