തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇനി സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗൺ പിൻവലിച്ച് 17 മുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ ക്ളസ്‌റ്ററുകളുടെ അടിസ്‌ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. കോവിഡ് വ്യാപന നിരക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് തീരുമാനം.
മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ കോവിഡ് വ്യാപനത്തിൽ ആശ്വാസം ആയതിനെ തുടര്‍ന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) അനുസരിച്ച് തദ്ദേശ സ്‌ഥാപനങ്ങളെ നാലായി തിരിക്കും. ടിപിആർ 30ന് മുകളിലുള്ള സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗണായിരിക്കും. ടിപിആർ 20ന് മുകളിലാണെങ്കിൽ സമ്പൂർണ ലോക്ക്ഡൗൺ. 8നും 20നും ഇടയിൽ ടിപിആർ ആണെങ്കിൽ ഭാഗിക നിയന്ത്രണം. എട്ടിൽ താഴെയുള്ള സ്‌ഥാപനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും.
പുതിയ ഇളവുകൾ:
∙ ശനി, ഞായർ ദിവസങ്ങളിൽ മാത്രം സമ്പൂർണ ലോക്ക്ഡൗൺ തുടരും
∙ അവശ്യവസ്‌തുക്കളുടെ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
∙ ബെവ്കോ ഓട്ട്‌ലെറ്റുകളും ബാറുകളും തുറക്കും. ബെവ്ക്യൂ ആപ്പിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും ഇവ പ്രവർത്തിക്കുക. പ്രവൃത്തി സമയം രാവിലെ 9 വരെ വൈകിട്ട് 7 വരെ.
∙ ഷോപ്പിങ് മാളുകൾ തുറക്കില്ല.
∙ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും.
∙ ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. പാഴ്‌സൽ/ടേക്ക് അവേ സംവിധാനം തുടരും.
∙ അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം
∙ സെക്രട്ടറിയേറ്റിൽ 50 ശതമാനം ജീവനക്കാർ ഹാജരാകണം.
. കേന്ദ്ര- സംസ്‌ഥാന സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ എന്നിവയ്‌ക്ക് റൊട്ടേഷൻ അടിസ്‌ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
. വിനോദസഞ്ചാരം, വിനോദ് പരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പരിപാടികൾ എന്നിവയ്‌ക്ക് അനുമതിയില്ല.
∙ വിവാഹത്തിനും മരണാന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.
Read Also: പോസ്‌റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം; ചികിൽസ ഉറപ്പാക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി