തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിൽസ ഉറപ്പാക്കാന്‍ മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്‌ഥാനത്ത് കോവിഡ് മുക്‌തരായ പത്തോളം പേര്‍ക്ക് ക്ഷയരോഗം റിപ്പോർട് ചെയ്‌തിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന താല്‍ക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം.
പോസ്‌റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങള്‍ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാല്‍ ക്ഷയരോഗ നിര്‍ണയത്തിൽ കാലതാമസം വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കോവിഡ് മുക്‌തരായ രോഗികളില്‍ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി.
ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്‌തരായ രോഗികളുടെ ശരീരത്തില്‍ ക്ഷയരോഗാണുക്കള്‍ സജീവമാകാനുള്ള സാധ്യത റിപ്പോർട് ചെയ്‌തിട്ടുണ്ട്.
കോവിഡ് മുക്‌തരായവരില്‍ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ ഉണ്ടെന്നുകണ്ടാല്‍ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളിലും ടിബി സ്‌ക്രീനിംഗ് നടപ്പിലാക്കും. പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളില്‍ വരുന്ന എല്ലാ രോഗികള്‍ക്കും അവബോധം നല്‍കുന്നതാണ്.
രണ്ടാഴ്‌ചയിൽ കൂടുതലുള്ള ചുമ, രണ്ടാഴ്‌ചയിലധികം നീണ്ടുനില്‍ക്കുന്ന പനി, രാത്രികാലങ്ങളിലെ വിയര്‍പ്പ്, ഭാരം കുറയല്‍, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആ വ്യക്‌തികളെ ക്ഷയരോഗ പരിശോധനക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകള്‍ നടത്തുകയും ചെയ്യും.
ശ്വാസകോശരോഗ ലക്ഷണങ്ങളുള്ള കോവിഡ് മുക്‌തരായ രോഗികളെ ടെലി കണ്‍സള്‍ട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കില്‍ അവരെയും ക്ഷയരോഗ പരിശോധനക്ക് വിധേയരാക്കും. കിടത്തിചികിൽസ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എന്‍ടിഇപി അംഗങ്ങള്‍ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമെങ്കില്‍ അവരെ ക്ഷയരോഗ പരിശോധനക്ക് വിധേയരാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
Most Read: കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും; എഡിജിപി എസ് ശ്രീജിത്ത്