ചെറുവത്തൂർ: ലോക്ക്‌ഡൗൺ ലംഘിച്ച് ടൗണിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങളെയും മറ്റും പരിശോധിക്കാൻ രണ്ടിടത്ത് പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടും ഫലം കാണുന്നില്ല. ചെറുവത്തൂർ ടൗണിൽ എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ച് വരികയാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ പോലും വേണ്ടത്ര പരിശോധന ഇല്ലാതായതോടെ കോവിഡ് സുരക്ഷാ മാനദണ്ഡം എവിടെയും പാലിക്കപ്പെടുന്നില്ല.
ചെറുവത്തൂർ മേൽപാലത്തിന് സമീപത്തും കയ്യൂർ റോഡ് ജങ്ഷനിലും ഞാണങ്കൈയിലുമാണ് പോലീസിന്റെ പിക്കറ്റിങ്ങുള്ളത്. സന്നദ്ധ സേവകരായ വോളന്റിയർമാരുടെ സഹകരണത്തോടെയാണ് ഇവിടെ പരിശോധന നടത്തുന്നതെങ്കിലും ടൗണിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയാണ്. രാവിലെ മുതൽ വിവിധ കാരണങ്ങൾ പറഞ്ഞാണ് ആളുകൾ ടൗണിലേക്ക് എത്തുന്നത്.
കഴിഞ്ഞ ലോക്ക്‌ഡൗൺ സമയത്ത് പോലീസിന്റെ കർശന പരിശോധന മൂലം ചെറുവത്തൂരിൽ ലോക്ക്‌ഡൗൺ ഏറെ ഗൗരവത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ, ഇപ്പോഴെല്ലാം പിടിവിട്ട അവസ്‌ഥയാണ്. കോവിഡ് പോസിറ്റിവിറ്റി കൂടിയ പ്രദേശമാണ് ചെറുവത്തൂർ.
Also Read: കൊല്ലത്തും ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു