തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ലോകായുക്‌ത വിധിയിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. ലോകായുക്‌ത ഇപ്പോൾ വിധി പുറപ്പെടുവിച്ചത് ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണെന്ന് ജലീൽ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ജലീലിന്റെ പ്രതികരണം.
ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണ് എന്നായിരുന്നു ലോകായുക്‌തയുടെ കണ്ടെത്തൽ. എന്നാൽ പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ജലീൽ വ്യക്‌തമാക്കി.
ബന്ധുവായ കെടി അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറായി നിയമിച്ചു എന്നതാണ് ജലീലിനെതിരായ ആരോപണം. യോഗ്യതയിൽ ഇളവ് വരുത്തി വിജ്‌ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്‌തതായി ചൂണ്ടിക്കാട്ടി വികെ മുഹമ്മദ് ഷാഫി എന്നയാളാണ് പരാതി നൽകിയിരുന്നത്. അതേസമയം ആരോപണം പൂർണമായും സത്യമാണെന്നും ജലീൽ സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്‌ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്‌തയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട് മുഖ്യമന്ത്രിക്ക് കൈമാറും.
സത്യപ്രതിജ്‌ഞാ ലംഘനം നടത്തി സ്വജനപക്ഷപാതം കാണിച്ച ജലീൽ മന്ത്രി സ്‌ഥാനത്ത് തുടരാന്‍ പാടില്ലെന്നും സ്‌ഥാനത്തു നിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്‌ത ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കെടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ ജനം പുറത്താക്കുമെന്ന് ഉറപ്പാണെന്നും കെയർ ടേക്കർ സർക്കാരാണെങ്കിലും ധാർമ്മികത അൽപമെങ്കിലും ഉണ്ടെങ്കിൽ ജലീലിനെ പുറത്താക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Read Also: ഇഡിക്കെതിരെ അന്വേഷണം തുടരാം; ക്രൈം ബ്രാഞ്ചിന് ഹൈക്കോടതിയുടെ അനുമതി