ഭോപ്പാൽ: മധ്യപ്രദേശിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മുന്നേറ്റം നടത്തിയതിന് പിന്നാലെ വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് രംഗത്ത് . വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയതുകൊണ്ടാണ് തന്റെ പാർട്ടി പിന്നോക്കം പോയത്. അല്ലാത്തപക്ഷം ചില മണ്ഡലങ്ങൾ കോൺഗ്രസിന് ഒരിക്കലും നഷ്‌ടമാകില്ലായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
“കൃത്രിമം നടത്താൻ സാധിക്കാത്തവയല്ല വോട്ടിംഗ് യന്ത്രങ്ങൾ. തിരഞ്ഞുപിടിച്ചാണ് യന്ത്രങ്ങളിൽ കൃത്രിമം നടത്തിയത്. ഒരു കാരണവശാലും കോൺഗ്രസിനെ കൈവിടാത്ത മണ്ഡലങ്ങളിൽ പോലും ആയിരക്കണക്കിന് വോട്ടുകൾക്ക് കോൺഗ്രസ് പിന്നോട്ടുപോയി”, അദ്ദേഹം പറഞ്ഞു. നാളെ കോൺഗ്രസ് യോഗം ചേർന്ന് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുമെന്നും ദിഗ്‌വിജയ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ദിഗ്‌വിജയ് സിംഗിന്റെ ആരോപണം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ തള്ളി. പരാജയത്തെ ന്യായീകരിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ പറയുന്നതെന്ന് ചൗഹാൻ പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 114 സീറ്റുകളിൽ വിജയിച്ചപ്പോൾ തെരഞ്ഞെടുപ്പ് യന്ത്രങ്ങൾക്ക് തകരാർ ഉണ്ടായിരുന്നില്ലേയെന്നും യാഥാർഥ്യം അംഗീകരിക്കാൻ അദ്ദേഹം തയാറാകണമെന്നും ചൗഹാൻ ആവശ്യപ്പെട്ടു.
ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പായിരുന്നു ഇത്. സർക്കാരിനെ നിലനിർത്താൻ ബിജെപിക്ക് 8 മണ്ഡലങ്ങളിൽ ജയിക്കേണ്ടതുണ്ട്. 22 എംഎൽഎമാർക്കൊപ്പം കഴിഞ്ഞ മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയത്. ഇതിനെ തുടർന്നാണ് ബിജെപി നേതാവ് ശിവ്‌രാജ് സിങ് ചൗഹാൻ നാലാമതും മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Read also: ജസ്‌റ്റിസ് കർണന്റെ വീഡിയോകൾ തടഞ്ഞു വെക്കാൻ ഹൈക്കോടതി ഉത്തരവ്