ചെന്നൈ: ജസ്‌റ്റിസ് കർണന്റെ സമൂഹ മാദ്ധ്യമങ്ങളിലെ വീഡിയോകൾ തടഞ്ഞുവെക്കാൻ നിർദ്ദേശം പുറപ്പെടുവിച്ച് തമിഴ്‌നാട് ഹൈക്കോടതി. ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ ആരോപണമുന്നയിക്കുന്ന ജസ്‌റ്റിസ് കർണന്റെ വീഡിയോകളാണ് തടഞ്ഞുവെക്കാൻ നിർദേശിച്ചിരിക്കുന്നത്.
ഫേസ്ബുക്ക്, യൂട്യൂബ്, വാട്‍സ്ആപ്പ് എന്നീ സമൂഹ മാദ്ധ്യമങ്ങളോടാണ് കോടതിയുടെ നിർദ്ദേശം. തമിഴ്‌നാട് ബാർ കൗൺസിൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ വിധി. ജസ്‌റ്റിസ് കർണൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പ്രഥമദൃഷ്‌ട്യാ അപകീർത്തികരമാണെന്ന് കോടതി നിരീക്ഷിച്ചു.
Read also: വന്ദേഭാരത് മിഷന്‍ എട്ടാം ഘട്ടം; സൗദിയില്‍ നിന്നും 101 സര്‍വീസുകള്‍
സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്‌ജിമാർ വനിതാ ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു ജസ്‌റ്റിസ് കർണന്റെ വീഡിയോയിൽ ആരോപിച്ചിരുന്നത്. വീഡിയോയിൽ വനിതാ ജീവനക്കാരുടെ പേരും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
കേസ് അടുത്തമാസം 16ന് വീണ്ടും പരിഗണിക്കും. ചെന്നൈ സൈബർ സെൽ കർണനെതിരെ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ പുരോഗതിയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: പോരാട്ടം ഇഞ്ചോടിഞ്ച് ; മഹാസഖ്യം കുതിക്കുന്നു, ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷി