മലപ്പുറം: മഅ്ദിന്‍ അക്കാദമി ഓഗസ്‌റ്റ് 15ന് യൂട്യൂബ് വഴിറിലീസ് ചെയ്‌ത ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ എന്ന സ്വാതന്ത്ര്യദിന ഗാനം ഏറ്റെടുത്ത് പതിനായിരങ്ങൾ! മനോഹരമായി ദൃശ്യാവിഷ്‌കാരം നടത്തിയ വീഡിയോ ഗാനം അർഥവത്തായ വരികൾകൊണ്ടും ഗാനാലാപന ശൈലികൊണ്ടും സമ്പന്നമാണ്.
ദേശഭാഷയായ ഹിന്ദിയെയും മാതൃഭാഷയായ മലയാളത്തിനെയും ഇഴചേർത്ത് പ്രത്യേകശൈലിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. രണ്ടുഭാഷകളെയും ഒന്നിപ്പിച്ച് രചന നടത്തുന്നതിലൂടെ ‘അസ്‌തിത്വം നിലനിറുത്തി പരസ്‌പരം ചേർന്ന് മനോഹരമാകുക‘ എന്ന സന്ദേശംകൂടി മുന്നോട്ടു വെക്കാനുള്ള ശ്രദ്ധ വരികളെഴുതി, സംഗീതം നൽകിയ ഹബീബ് സഅദി മുന്നിയൂർ പ്രകടമാക്കിയിട്ടുണ്ട്.
ചിരാഗ് കത്തി ലങ്കിയ രാത്..ചാരുത മധുരം മേരെ വതൻ… എന്നുതുടങ്ങുന്ന ഗാനം കുട്ടികൾക്കും മുതിർന്നവർക്കും ഏറ്റുചൊല്ലാൻ സാധ്യമാകുന്ന താളത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ…ജീനാ മർനാ ഹിന്ദുസ്‌ഥാൻ.. എന്നിങ്ങനെയുള്ള വരികൾ ദേശഭക്‌തിയുടെ ആഴം വിളിച്ചറിയിക്കുന്നതുമാണ്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരം ദേശഭക്‌തി ഗാനങ്ങൾ മഅ്ദിന്‍ പുറത്തിറക്കിയിട്ടുണ്ട്.
മതവിശ്വാസം, പരലോക നൻമക്കും മനുഷ്യ സൗഹാർദ്ദത്തിനും ഒപ്പം ഭൂമിയിലെ സമാധാനത്തിനും എന്ന ഉൾകാഴ്‌ചയിലേക്ക് ഉയരുന്ന ഒരു കൂട്ടുകെട്ടാണ് ഗാനത്തിന് പിന്നിലുള്ളതെന്ന് വരികൾ കേൾക്കുന്ന ആർക്കും ബോധ്യപ്പെടും. ആധുനിക യുവസമൂഹത്തിനെ ഉൾകൊള്ളാൻ കഴിയുന്ന രീതിയിലേക്ക് വളരാനും പന്തലിക്കാനും കഴിയുന്ന ആശയാടിത്തറ ഇസ്‌ലാമിനുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ദൃശ്യവിഷ്‌കാര രീതി.
ഇസ്‌ലാമിക ആശയ–ആദർശങ്ങളുടെ ‘അത്യാവശ്യ‘ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സദുദ്ദേശപരമായ ലക്ഷ്യങ്ങളടങ്ങുന്ന മഅ്ദിന്റെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകളെയാണ് ഈ വീഡിയോക്ക് താഴെ കാണാൻ കഴിയുന്നത്.
എന്നാൽ, അസഹിഷ്‌ണുതയുടെ അതിർവരമ്പുകളാണ് ഇസ്‌ലാമിനുള്ളതെന്ന ധാരണയിൽ ഇപ്പോഴും കെട്ടുപിണഞ്ഞുകിടക്കുന്ന അപൂർവം ചിലർ ഈ ഗാനത്തിന് ചുവട്ടിലും എതിരഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഉൾകാഴ്‌ചയുടെ കരുത്തിലേക്ക്’ വളരാൻ കഴിയാത്ത ഈ വിഭാഗമാണ് ഏതൊരു ദേശത്തിന്റെയും സമാധാന യാത്രക്ക് തടസമാകുന്നത്.
‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ എന്ന സ്വാതന്ത്ര്യദിന ഗാനം ഇവിടെ കേൾക്കാം:
ആശയവും സ്‌ക്രിപ്‌റ്റും അഫ്‌സൽ റഹ്‌മാൻ കെപി നൽകിയപ്പോൾ ഡയറക്‌ടർ ഓഫ് ഫോട്ടോഗ്രാഫി ശമീം അന്‍സാര്‍ നിർവഹിച്ചു. ഇദ്ദേഹം തന്നെയാണ് കളറിസ്‌റ്റായും പ്രവർത്തിച്ചത്. ഹബീബ് സഅദി മൂന്നിയൂര്‍ ലിറിക്‌സും കമ്പോസിങ്ങും നിർവഹിച്ചപ്പോൾ മുബശ്ശിര്‍ പെരിന്താറ്റിരി, അസദ് പൂക്കോട്ടൂര്‍ എന്നിവർ ശബ്‌ദ മാധുര്യംകൊണ്ടു ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ ഗായകരായി.
ടൈറ്റിൽ എഡിറ്റ് ചെയ്‌തത് മുബശ്ശിര്‍ മുടിക്കോട്, സഹക്യാമറാമാൻ ജുബൈര്‍ എപി കാരത്തൂര്‍, കലാ സംവിധായകൻ ഹംസ പൊട്ടിക്കല്ല്, ഈ ദൃശ്യാവിഷ്‌കാരത്തിന് ക്രിയേറ്റിവ് പിന്തുണയുമായി രിള്‌വാന്‍ ആക്കോട്, ശാഫി പൈത്തിനപ്പറമ്പ്, യാസിര്‍ ഒലിപ്രംകടവ്, സ്വാലിഹ് ചെങ്കുവെട്ടി, ഹാത്തിബ് കൂട്ടിലങ്ങാടി ആന്‍ഡ് ഫാമിലി എന്നിവരുമുണ്ടായി. ദൃശ്യത്തിന് കരുത്തുപകരുന്ന അഭിനേതാക്കളായി നഹ്‌നിയ നിയു, ജസ, അമല്‍, സവാദ്, റബീഹ്, മാസിന്‍, ആവനി പ്രകാശ്, സൈതവലി ഹാജി, മുനീര്‍ എന്നിവരും പങ്കാളികളായി. ടൈപോഗ്രാഫി നിർവഹിച്ചത് അന്‍ഫസ് വണ്ടൂരാണ്.
Most Read: സിദ്ദീഖിന് എതിരെ വീണ്ടും അന്വേഷണം; ആവശ്യം തള്ളി കോടതി