മുംബൈ: ബിജെപിക്കെതിരെ രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണമെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചത് പോലെ രാജ്യമാകെ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് സഞ്‌ജയ് റാവത്ത് പറഞ്ഞു.
‘മഹാരാഷ്‌ട്രയില്‍ പ്രത്യയ ശാസ്‌ത്രപരമായി മൂന്ന് വ്യത്യസ്‌ത ധ്രുവങ്ങളിലുള്ള പാര്‍ട്ടികള്‍ ചേര്‍ന്നാണ് മഹാ വികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭരണത്തിലുള്ള ഈ സര്‍ക്കാര്‍, രാജ്യത്തെ ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് പുതുവഴി തുറന്നുതന്നു’, റാവത്ത് പറഞ്ഞു.
മഹാരാഷ്‌ട്രയിലെ ഈ പരീക്ഷണം യുപിഎയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ അനുകരിക്കണം. 1975ന് ശേഷം ജയപ്രകാശ് നാരായണന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍, ഇന്ന് അത്തരമൊരു നേതാവ് ഇല്ലെന്നും സഞ്‌ജയ് റാവത്ത് കൂട്ടിച്ചേർത്തു.
ആര്‍ക്കും തനിച്ച് ഭൂരിപക്ഷമില്ലാതിരുന്ന 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് മഹാ വികാസ് അഘാഡി എന്ന വിശാല സഖ്യം രൂപീകരിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയായിരുന്നു സഖ്യത്തിന്റെ ലക്ഷ്യം.
Read also: രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം; പിന്നിൽ ബിജെപി ഗുണ്ടകളെന്ന് പരാതി