മുംബൈ: കൊറോണ വൈറസിന്റെ മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മഹാരാഷ്‌ട്രയിൽ ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ് എന്നിവ സജ്‌ജമാക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപേ പറഞ്ഞു.
കോവിഡ് മൂന്നാംതരംഗം 18 വയസിന് താഴെയുള്ള കുട്ടികളെ മാരകമായി ബാധിച്ചേക്കാം. കുട്ടികളുടെ ചികിൽസക്ക് പ്രത്യേകമായി ചൈൽഡ് കോവിഡ് കെയർ സെന്ററുകൾ സ്‌ഥാപിക്കാനുള്ള ശ്രമത്തിലാണ്. നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കുട്ടികൾക്ക് പ്രത്യേക വെന്റിലേറ്റർ കിടക്കകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ആവശ്യമാണെന്നും രാജേഷ് തോപേ വ്യക്‌തമാക്കി.
മൂന്നാംതരംഗം കൂടുതലായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ ഇതിനെ നേരിടാൻ പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സും രൂപീകരിക്കും. ഒരു കുട്ടി കോവിഡ് പോസിറ്റീവായാൽ ഒറ്റക്ക് നിർത്താൻ സാധിക്കില്ല. അമ്മയും കുട്ടിക്കൊപ്പം ഉണ്ടാകണം. ചികിൽസക്കായി കുട്ടികൾക്ക് പ്രത്യേക പീഡിയാട്രിക് വെന്റിലേറ്ററുകളും ആവശ്യമായി വരും. ഇവ സംഭരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്‌തുവെന്നും രാജേഷ് തോപേ കൂട്ടിച്ചേർത്തു.
നിലവിൽ കുട്ടികൾക്ക് നൽകാവുന്ന കോവിഡ് വാക്‌സിൻ ഇന്ത്യയിൽ ലഭ്യമല്ല. കാനഡയിൽ ഫൈസർ വാക്‌സിൻ കുട്ടികൾക്ക് നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ അമേരിക്കയും ഉടൻ അനുമതി നൽകിയേക്കും.
Read also: റെംഡെസിവിറുമായി വന്ന വിമാനം റണ്‍വേയില്‍ തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്