കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ വീണ്ടും അധികാരക്കസേരയില്‍. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപമുള്ള കെലനിയയിലെ രാജമഹാ വിഹാരയ ബുദ്ധക്ഷേത്രത്തിന് സമീപമായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡണ്ടും സഹോദരനുമായ ഗോട്ടബയ രാജപക്സെ സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ അധികാരത്തിലെത്തുന്നത്.
ഓഗസ്റ്റ് അഞ്ചിനാണ് ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് നടന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വ്യക്തിഗത വോട്ട് നേടിയാണ് മഹിന്ദ ഇത്തവണ പ്രധാനമന്ത്രി പദവിയിലെത്തിയത്. 225 അംഗ ജനപതിനിധിസഭയില് 145 സീറ്റാണ് മഹിന്ദയുടെ നേതൃത്വത്തിലുള്ള ശ്രീലങ്ക പീപ്പിള്‍സ് (എസ്.എല്‍.പി.പി) പാര്‍ട്ടി ഒറ്റയ്ക്ക് നേടിയത്. 26 മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. 1946 മുതല്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് വലിയ തോല്‍വിയാണ് തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്നത്. മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ഈ പാര്‍ട്ടിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.
1970 ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക്സഭാംഗമായി അധികാരത്തിലെത്തിയ മഹിന്ദ ഈ കഴിഞ്ഞ ജൂലൈയില്‍ രാഷ്ട്രീയത്തില്‍ 50 വര്‍ഷം തികച്ചിരുന്നു. ഇതിനിടയില്‍ രണ്ടു തവണ പ്രസിഡണ്ടും ഇപ്പോള്‍ നാലാം തവണ പ്രധാനമന്ത്രിയുമായി. രണ്ടു ദശാബ്ദമായി ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ നിര്ണ്ണായകസ്വാധീനമാണ് രാജപക്സെ കുടുംബം ചെലുത്തുന്നത്.
രാജപക്സെയുടെ കുടുംബാംഗങ്ങളായ ആറു പ്രമുഖരാണ് ഇപ്പോള്‍ ഭരണ പക്ഷത്ത് ഉള്ളത്. മകന് നമല്‍, മൂത്ത സഹോദരന് ചമല്‍, മകന് ശശിന്ദ്ര, ഒരു മരുമകന് നിപുന റാനവക. ഇവരെ കൂടാതെ, ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാപകനും ദേശീയ സംഘാടകനുമായ ബേസില്‍ രാജപക്സെ മഹിന്ദയുടെ ഇളയസഹോദരനാണ്. കഴിഞ്ഞ വര്‍ഷം പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ഗോട്ടബയ രാജപക്സെയാണ് മറ്റൊരു സഹോദരന്. ഈ വിജയത്തോടെ രാജപക്സെ സഹോദരന്മാര്ക്ക് രാജ്യത്തെ ഭരണഘടനാ മാറ്റങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി. മാത്രവുമല്ല, തിരഞ്ഞെടുപ്പിലൂടെ സഹോദരങ്ങളായ രണ്ടു പേര് ഒരു രാജ്യത്ത് പ്രസിഡണ്ടും പ്രധാനമന്ത്രിയുമാകുന്ന അപൂര്‍വ്വതയും ഇനി ശ്രീലങ്കക്ക് സ്വന്തം.
ഏപ്രില്‍ 25-ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് മൂലം ഓഗസ്റ്റ് 5-ലേക്ക് മാറ്റി വെച്ചതായിരുന്നു.