ന്യൂഡെൽഹി: പാര്‍ലമെന്റിലെ ഇരുസഭകളില്‍ നിന്നും അച്ചടക്ക ലംഘനത്തിന്റെ പേരില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരും ഭരണകക്ഷിയും പ്രവര്‍ത്തിക്കുന്നതെന്ന് ഖാര്‍ഗെ പറഞ്ഞു. നടപടി നേരിടുന്ന എംപിമാര്‍ മാപ്പ് പറയില്ലെന്നും ഖാര്‍ഗെ വ്യക്‌തമാക്കി.
സംഭവത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടേയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാല സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ നിന്ന് 20 എംപിമാരെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ തവണ മണ്‍സൂണ്‍ സമ്മേളനത്തിനിടെ സഭയില്‍ ബഹളം സൃഷ്‌ടിച്ച 20 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സഭാ നടപടികള്‍ വിശദമായി അന്വേഷിക്കാനും അച്ചടക്ക ലംഘനം കാണിച്ച എംപിമാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും പ്രത്യേക സമിതി രൂപീകരിക്കാന്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പെഗാസസ് ഫോണ്‍ ചോര്‍ത്തൽ, കര്‍ഷക സമരം എന്നിവയുമായി ബന്ധപ്പെട്ടാരുന്നു പാര്‍ലമെന്റില്‍ ബഹളമുണ്ടായത്.
Read Also: ‘സംവാദങ്ങളില്ലാത്ത പാർലമെന്ററി ജനാധിപത്യം നീണാൾ വാഴട്ടെ’; പരിഹസിച്ച് ചിദംബരം