കൊല്‍ക്കത്ത: ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി സെപ്‌റ്റംബര്‍ 10ന് നാമനിര്‍ദേശ പത്രിക നല്‍കും. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്നാണ് മമത മൽസരിക്കുക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയോട് നന്ദിഗ്രാമില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് മമത വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്.
മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മൽസരിച്ച മമത, തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുകയായിരുന്നു. നിയമസഭയില്‍ അംഗമല്ലാത്തൊരാള്‍ മന്ത്രി സ്‌ഥാനത്ത് എത്തുകയാണെങ്കില്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടണം. മമതയ്‌ക്ക് മൽസരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവ് ചതോപാധ്യായ രാജി വെച്ചിരുന്നു.
ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്‌ടോബർ മൂന്നിന് നടക്കും. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ശനിയാഴ്‌ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മമത പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്‌ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ്. അതേസമയം മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്.
Read also: കർഷകസമരം വെല്ലുവിളിയാകില്ല; ബിജെപി അധികാരം നിലനിർത്തുമെന്ന് അരവിന്ദ് മേനോൻ