ആലപ്പുഴ: കക്കാഴത്ത് സഹോദരങ്ങൾ തമ്മിലുള്ള വഴക്കിനിടെ അനുജൻ ജ്യേഷ്‌ഠനെ തലക്കടിച്ച് കൊന്നത് ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന സംശയത്തെ തുടർന്നെന്ന് പോലീസ്. അമ്പലപ്പുഴ കക്കാഴം പുതുവൽ സന്തോഷാണ് (46) അനുജന്റെ അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതി സിബി അമ്പലപ്പുഴ പോലീസ് കസ്‌റ്റഡിയിലാണ്.
ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉച്ചക്ക് വീട്ടിലെത്തിയ പ്രതി സിബി ജ്യേഷ്‌ഠൻ ഭക്ഷണത്തിൽ വിഷം കലർത്തിയെന്ന് ആരോപിച്ചതിനെ തുടർന്നാണ് വഴക്കുണ്ടായത്. ഈ സമയം സന്തോഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് കടപ്പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന സന്തോഷിനെ സിബി തിരഞ്ഞുപിടിച്ച് കമ്പിവടി കൊണ്ട് തലക്കടിക്കുകയായിരുന്നു.
സംഭവം നടന്ന് ഏറെ നേരത്തിന് ശേഷം അതുവഴി പോയ പ്രദേശവാസിയാണ് രക്‌തം വാർന്ന് കിടക്കുന്ന നിലയിൽ സന്തോഷിനെ കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി മരണം സ്‌ഥിരീകരിച്ചു. തുടർന്ന് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
സഹോദരങ്ങൾ തമ്മിൽ എന്നും വഴക്കുണ്ടാവാറുണ്ട് എന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവരും മൽസ്യ തൊഴിലാളികളാണ്. കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതി സിബിയെ അമ്പലപ്പുഴക്ക് അടുത്ത് വെച്ചാണ് പോലീസ് പിടികൂടിയത്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതുൾപ്പടെ പോലീസ് അന്വേഷിച്ച് വരികയാണ്.
Most Read: റിഫയുടെ പോസ്‌റ്റുമോർട്ടം പൂർത്തിയായി; സത്യം പുറത്തു വരുമെന്ന് കുടുംബം