കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ ഫോറൻസിക് മേധാവി ഡോ. ലിസ, എഡിഎം ചെൽസാ സിനി, താമരശ്ശേരി ഡിവൈഎസ്‌പി ടികെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് വീണ്ടും പോസ്‌റ്റുമോർട്ടം നടത്തിയത്. ദുബായിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ റിഫയെ കഴിഞ്ഞ മാർച്ച് മൂന്നിനാണ് നാട്ടിലെത്തിച്ച് ഖബറടക്കിയത്. മാർച്ച് ഒന്നിനായിരുന്നു മരണം.
ദുബായിൽ വെച്ച് പോസ്‌റ്റുമോർട്ടം നടത്തിയില്ലെന്ന വിവരം റിഫയുടെ ഭർത്താവ് മെഹ്‌നാസ് മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹ്‌നാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തു. റിഫയുടെ മൃതദേഹം ഖബറടക്കാൻ മെഹ്‌നാസും സുഹൃത്തുക്കളും തിടുക്കം കൂട്ടിയതും ബന്ധുക്കളിൽ സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്‌റ്റുമോർട്ടം നടത്തിയത്.
റിഫയ്ക്ക് നീതി ലഭിക്കാൻ വൈകരുതെന്നാണ് മാതാപിതാക്കളുടെ ആവശ്യം. റിഫയുടെ മുഴുവൻ വസ്‍ത്രങ്ങളും ഫോണും മെഹ്‌നാസ് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. റിഫയുടെ മരണശേഷം കുഞ്ഞിനെക്കുറിച്ച് മെഹ്‌നാസ് അന്വേഷിച്ചിട്ടേയില്ല. വനിതാ കമ്മീഷന്റെ നിർദേശത്തെ തുടർന്ന് പോലീസ് മികച്ച അന്വേഷണമാണ് നടത്തിയതെന്നും മാതാപിതാക്കൾ പറഞ്ഞു.
ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ മെഹ്‌നാസിനെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്. യൂട്യൂബിലെ ലൈക്കിന്റെയും ഷെയറിന്റെയും പേരിൽ റിഫയെ മെഹ്‌നാസ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മെഹ്‌നാസിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്.
Read also: ഹയർ സെക്കന്ററി പരീക്ഷാഫലം ജൂൺ 20നുള്ളിൽ പ്രഖ്യാപിക്കും; മന്ത്രി വി ശിവൻകുട്ടി