കൊച്ചി: സ്വന്തം മകള്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയുടെ വിവാഹം കൂടി സർവ ചിലവുകളും ഏറ്റെടുത്ത് നടത്തി പെരുമ്പാവൂരിലെ മുന്‍ കൗണ്‍സിലര്‍ മാതൃകയായി. ആഘോഷമായി നടത്താന്‍ നിശ്‌ചയിച്ചിരുന്ന മകളുടെ വിവാഹം കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ലളിതമാക്കേണ്ടി വന്നപ്പോൾ മറ്റൊരു പെൺകുട്ടിക്ക് കൂടി വിവാഹത്തിന് സൗകര്യം ഒരുക്കി നൽകാൻ എന്‍ അശോക് കുമാര്‍ എന്ന ഈ മുൻ കൗൺസിലർ തീരുമാനിക്കുക ആയിരുന്നു.
പെരുമ്പാവൂര്‍ അരുണാലയത്തില്‍ അശോക് കുമാര്‍-സുജാത ദമ്പതിമാരുടെ മകള്‍ ഡോ. അഞ്‌ജലിയുടേയും ആലപ്പുഴ ചേപ്പാട് ഗീതാഞ്‌ജലിയില്‍ എന്‍ രാജന്റേയും ഗീതയുടേയും മകന്‍ ക്യാപ്റ്റന്‍ ഡോ. രാഹുല്‍ രാജനും തമ്മിലുള്ള വിവാഹം കുഴിപ്പിള്ളിക്കാവില്‍ നടന്നു.
ഇതേസമയം തന്നെ പെരുമ്പാവൂര്‍ പാത്തിക്കല്‍ക്കുടി വീട്ടില്‍ പരേതനായ അശോകന്റെ മകള്‍ അമൃതയും ആലുവ കോട്ടപ്പടി വീട്ടില്‍ സുദേശന്റേയും കുമാരിയുടേയും മകന്‍ അഖിലും തമ്മിലുള്ള വിവാഹം പെരുമ്പാവൂര്‍ ബസ് സ്‌റ്റാന്‍ഡിന് സമീപമുള്ള ഹാളിലും നടന്നു. അമൃതക്ക് ആവശ്യമായ ആഭരണങ്ങള്‍, വസ്‌ത്രങ്ങൾ ഉൾപ്പടെ എല്ലാ ചിലവുകളും ഏറ്റെടുത്ത് നടത്തിയത് അശോക് കുമാറാണ്. ഇരുകൂട്ടരുടേയും വിവാഹസൽക്കാരം ഒരുമിച്ച് പെരുമ്പാവൂര്‍ സീമ ഓഡിറ്റോറിയത്തില്‍ നടന്നു.
Most Read: കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ