വയനാട്: മാനന്തവാടിയിൽ യുവാവിന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ നാളെ രാവിലെ മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ഇന്ന് വെടിവെക്കാനാവില്ലെന്ന് ദൗത്യസേന അറിയിച്ചതിനെ തുടർന്നാണ് നാളെ ദൗത്യം തുടരാമെന്ന് വനംവകുപ്പ് അറിയിച്ചത്. മാനന്തവാടി ചാലിഗദ്ദയിൽ വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റർ പരിധിയിലാണ് ആനയുള്ളത്.
യുവാവിനെ ആക്രമിച്ച സ്‌ഥലത്തിന് സമീപമാണ് നിലവിൽ ആന നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. സ്‌ഥലത്ത് നിരോധനജ്‌ഞ തുടരുകയാണ്. പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കർണാടകയിൽ നിന്ന് പിടികൂടി കാട്ടിൽവിട്ട മോഴയാനയാണ് രാവിലെ മാനന്തവാടിയിൽ എത്തിയത്.
ആനയെ പിടിക്കാനുള്ള ദൗത്യത്തിനായി നാല് കുങ്കിയാനകളെ എത്തിക്കും. വിക്രം, ഭരത്, സൂര്യ, സുരേന്ദ്രൻ എന്നീ മോഴയാനകളെയാണ് എത്തിക്കുക. ആനയെ വെടിവെച്ച് പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനാണ് ശ്രമം. ട്രാക്‌ടർ ഡ്രൈവറായ പടമല സ്വദേശി പനച്ചിയിൽ അജി എന്ന് വിളിക്കുന്ന അജീഷ് (42) ആണ് ഇന്ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ദയിലാണ് സംഭവം.
രാവിലെ പണിക്കാരെ കൂട്ടാൻ പോയപ്പോഴായിരുന്നു ആനയുടെ മുമ്പിൽപ്പെട്ടത്. ഉടനെ അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. മതിൽ പൊളിച്ച് അകത്ത് കടന്നാണ് ആന അജീഷിനെ ചവിട്ടിക്കൊന്നത്. അജീഷിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടം പോലും ചെയ്യാൻ സമ്മതിക്കാതെ ജങ്ഷനിൽ എത്തിച്ചും സബ് കളക്‌ടറുടെ ഓഫീസിലെത്തിച്ചും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്.
സർവകക്ഷിയോഗം നടന്ന സബ് കളക്‌ടർ ഓഫീസിലേക്ക് നാട്ടുകാർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. അതിനിടെ, മരിച്ച അജീഷിന്റെ കുടുംബത്തിന് നഷ്‌ടപരിഹാരമായി പത്ത് ലക്ഷം രൂപ തിങ്കളാഴ്‌ച തന്നെ നൽകാൻ തീരുമാനിച്ചതായി കളക്‌ടർ രേണുക രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അജീഷിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്‌ഥിരം ജോലിക്കുള്ള ശുപാർശ ഉടൻ തന്നെ നൽകും. അജീഷിന്റെ എല്ലാ കടങ്ങളും എഴുതിത്തള്ളും. മക്കളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും. പത്ത് ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട് നൽകുമെന്നും കളക്‌ടർ വ്യക്‌തമാക്കി. ഇതോടെയാണ് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചത്.
നേരത്തെ ഭാര്യക്ക് താൽക്കാലിക ജോലി നൽകുമെന്നായിരുന്നു വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ, കുടുംബത്തിന്റെ അത്താണിയായ കുടുംബനാഥൻ മരിച്ച പശ്‌ചാത്തലത്തിൽ, സർവകക്ഷി യോഗത്തിൽ ഭാര്യക്ക് സ്‌ഥിരം ജോലി നൽകാൻ തീരുമാനിക്കുക ആയിരുന്നു. അതേസമയം, അജീഷിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്‌റ്റുമോർട്ടം നടത്തിയ ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കും; അമിത് ഷാ