കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പൻ തന്നെയെന്ന് പിജെ ജോസഫ്. എൻസിപിയായി തന്നെ കാപ്പൻ മൽസരിക്കുമെന്നും പിജെ ജോസഫ് വ്യക്‌തമാക്കി.
യുഡിഎഫ് ധാരണ പ്രകാരം മുൻപ് മൽസരിച്ചിരുന്ന സീറ്റുകൾ കേരളാ കോൺഗ്രസിനാണ് ലഭിക്കുക. എങ്കിലും, പാലായിൽ ജോസഫ് വിഭാഗത്തിന്റെ അവകാശം വിട്ട് കൊടുക്കാനാണ് പിജെ ജോസഫിന്റെ തീരുമാനം. മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയാൽ പാലാ സീറ്റ് ഉപാധികളില്ലാതെ വിട്ടുകൊടുക്കാൻ തയാറാണെന്നും പിജെ ജോസഫ് പറയുന്നു. കോട്ടയത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
തൊടുപുഴയിലെ ഭരണം നഷ്‌ടമായത് പിജെ ജോസഫിന്റെയോ യുഡിഎഫിലേയോ തർക്കം മൂലമല്ലെന്നും മുസ്‌ലിം ലീഗിനായി മൽസരിച്ച കൗൺസിലർ കാല് മാറിയത് കാരണമാണെന്നും പിജെ ജോസഫ് പറയുന്നു. എന്നാൽ അത് അവരുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. ആ പ്രശ്‌നത്തിന്റെ പേരിലുണ്ടായ പ്രതിസന്ധി മറികടക്കാൻ നിയമനടപടികളിലേക്ക് കടക്കും. ഒരു വർഷത്തിനുള്ളിൽ തൊടുപുഴയിലെ ഭരണം തിരികെ പിടിക്കുമെന്നും പിജെ ജോസഫ് കൂട്ടിച്ചേർത്തു.
Also Read: സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കില്‍ കേരളം മുന്നില്‍