അഗർത്തല: ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയാകാൻ മാണിക് സാഹ. ഭൂപേന്ദ്രയാദവ്, വിനോദ് താവ്‌ടെ എന്നീ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ത്രിപുര ബിജെപി സംസ്‌ഥാന അധ്യക്ഷനും രാജ്യസഭാ അംഗവുമാണ് മാണിക് സാഹ.
തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ബിപ്‌ളബ് കുമാറിനോട് മുഖ്യമന്ത്രി സ്‌ഥാനം രാജിവെക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടത്. പാർട്ടിയിലെ എതിർപ്പും ഭരണത്തിന് എതിരായ ജനവികാരവും പരിഗണിച്ചായിരുന്നു തീരുമാനം. ഇന്നലെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് നേതൃമാറ്റത്തിനുള്ള തീരുമാനം ബിപ്‌ളബ് കുമാർ ദേബിനെ അറിയിച്ചത്. തുടർന്ന് ഇന്ന് നാല് മണിക്ക് ഗവർണർ എസ്‌എൻ ആര്യയെ കണ്ട് ബിപ്‌ളബ് കുമാർ രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. പദവിയല്ല, പാർട്ടിയാണ് വലുതെന്ന് പരാമർശിച്ച് കൊണ്ടായിരുന്നു രാജി.
25 വർഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018ലാണ് ബിപ്‌ളബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം അഭികാമ്യനായിരുന്നു എങ്കിലും സംസ്‌ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കി ബിപ്‌ളബ് രാജിവച്ച് പുറത്ത് പോയത്.
Most Read: ഓപറേഷനിലൂടെ നാവ് രണ്ടാക്കി; ഒരേസമയം രണ്ട് പാനീയങ്ങൾ രുചിച്ച് യുവതി