ന്യൂഡെൽഹി: മണിപ്പൂർ വിഷയം ഉയർത്തി പ്രതിപക്ഷ പാർട്ടികൾ ഇന്ന് പാർലമെന്റിൽ പ്രതിഷേധിക്കും. മണിപ്പൂരിനെ കുറിച്ച് ചർച്ചയും, പ്രധാനമന്ത്രി സഭയെ അഭിസംബോധന ചെയ്യണമെന്നതുമാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ ആവശ്യം. വിഷയത്തിൽ ചർച്ച നടത്താമെന്ന് വ്യക്‌തമാക്കിയ കേന്ദ്രമന്ത്രി അമിത് ഷാ സഭയിൽ സംസാരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇത് ഇന്ത്യ സഖ്യം അംഗീകരിച്ചിട്ടില്ല.
അതേസമയം, ഇന്ന് ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി ഉൾപ്പടെ പങ്കെടുക്കുന്ന യോഗത്തിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യും. ഇന്ത്യ സഖ്യ പ്രതിനിധികളുടെ യോഗവും ഇന്ന് നടക്കും. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ മുറിയിലാണ് ഇന്ത്യ സഖ്യ കക്ഷിനേതാക്കൾ യോഗം ചേരുക.
അതേസമയം, സ്‌ത്രീകൾക്കെതിരായ ആക്രമണത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധത്തിൽ വിവേചനമെന്നാണ് ബിജെപി ആരോപിക്കുന്നത്. മണിപ്പൂരിലേത് മാത്രമാണ് പ്രതിപക്ഷം കാണുന്നത്. രാജസ്‌ഥാനിലെയും മാൽഡയിലെയും കണ്ടില്ലെന്ന് നടക്കുന്നുവെന്നും ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജൂംദാർ കുറ്റപ്പെടുത്തി. അതിനിടെ, മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം ഏഴായി. ഇവരിൽ ഒരാൾ പ്രായപൂർത്തിയായിട്ടില്ല. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞുവെന്ന് പോലീസ് അറിയിച്ചു.
Most Read: ഗ്യാന്‍വാപി മസ്‌ജിദ്; ശാസ്‌ത്രീയ പരിശോധന ആരംഭിച്ചു- ഓഗസ്‌റ്റ് നാലിന് റിപ്പോർട് കൈമാറും