തിരുവനന്തപുരം: പൊതുപരീക്ഷകളിലെ മൂല്യനിർണയ വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട് നൽകും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർഥികൾക്ക് എ പ്ളസ് കിട്ടുന്നുവെന്ന, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്റെ ശബ്‌ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി ശിവൻകുട്ടി റിപ്പോർട് തേടിയത്.
കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്‌ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, എസ് ഷാനവാസിന്റെ ശബ്‌ദരേഖ പുറത്തുവന്നതിൽ അദ്ദേഹത്തോട് തന്നെ റിപ്പോർട് തേടിയതിൽ അധ്യാപക സംഘടനകൾക്ക് എതിർപ്പുണ്ട്.
എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കലിന് മുന്നോടിയായുള്ള ശിൽപ്പശാലയിൽ ആയിരുന്നു എസ് ഷാനവാസിന്റെ വിമർശനം. അതിനിടെ, ഷാനവാസിനെതിരെ എസ്എഫ്ഐയും രംഗത്തെത്തി. പഠിച്ചു ഉന്നത വിജയം നേടിയ വിദ്യാർഥികളെ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ നടത്തിയ അഭിപ്രായം വസ്‌തുതാ വിരുദ്ധമാണെന്ന് എസ്എഫ്ഐ വിമർശിച്ചു. വസ്‌തുതകളുടെ വെളിച്ചത്തിൽ തന്റെ അഭിപ്രായം തിരുത്താൻ അദ്ദേഹം തയ്യാറാവണമെന്നും എസ്എഫ്ഐ സംസ്‌ഥാന പ്രസിഡണ്ട് കെ അനുശ്രീ, സെക്രട്ടറി പിഎം ആർഷോ എന്നിവർ ആവശ്യപ്പെട്ടു.
Most Read| തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്‌ഡി; സത്യപ്രതിജ്‌ഞ മറ്റന്നാൾ