കൊല്ലം: മയ്യനാട് സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന വായ്‌പാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബാങ്ക് സെക്രട്ടറിയുടെ ബന്ധുക്കള്‍ക്ക് വായ്‌പ അനുവദിച്ചതില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന ഭരണസമിതി വാദം പൊളിക്കുന്നതാണ് പുതിയ രേഖകള്‍. സര്‍ക്കാര്‍ നിശ്‌ചയിച്ച വിലയെക്കാള്‍ അഞ്ചിരട്ടിയിലധികം തുകയാണ് സെക്രട്ടറിയുടെ ബന്ധുക്കള്‍ക്ക് വായ്‌പ നല്‍കിയെതെന്ന് രേഖകള്‍ വ്യക്‌തമാക്കുന്നു.
മയ്യനാട് സർവീസ് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക തട്ടിപ്പുകളാണ് നടന്നിരിക്കുന്നതെന്നാണ് പരാതി. സഹകരണ ബാങ്ക് സെക്രട്ടറിയുടെ ഭാര്യയുടെയും മരുമകന്റെയും പേരിലുളള 40 സെന്റ് ചതുപ്പ് നിലം പണയമായി വാങ്ങി 30 ലക്ഷം രൂപ വായ്‌പ നല്‍കി എന്നതായിരുന്നു ബാങ്ക് ഭരണസമിതിക്കെതിരെ ഉയര്‍ന്ന പ്രധാന പരാതി. വിപണി വിലയെക്കാള്‍ അഞ്ചിരട്ടിയിലേറെ തുക വായ്‌പയായി നല്‍കിയതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാണ് സഹകരണ മന്ത്രിക്കും സിപിഎം നേതൃത്വത്തിനും മുന്നിലെത്തിയ പരാതിയില്‍ പറയുന്നത്.
അതേസമയം 92 ലക്ഷം രൂപ വിലയുളള ഭൂമിക്കാണ് 30 ലക്ഷം രൂപ വായ്‌പ അനുവദിച്ചതെന്നും ഒരു ക്രമക്കേടും ഉണ്ടായിട്ടില്ല എന്നുമായിരുന്നു ബാങ്ക് പ്രസിഡണ്ടിന്റെ പ്രതികരണം. എന്നാല്‍ ബാങ്കില്‍ പണയം വച്ചിരിക്കുന്ന ഭൂമിക്ക് സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്ന വില ഒരു സെന്റ് സ്‌ഥലത്തിന്റെ പരമാവധി വില കേവലം 16,000 രൂപ മാത്രമാണ്. ഇപ്രകാരം ആകെ 6,40,000 രൂപ മാത്രം വിലയുളള വസ്‌തുവിനാണ് 30 ലക്ഷം രൂപ വായ്‌പയായി നല്‍കിയത്. ആര്‍ക്കും മനസിലാക്കുന്ന ഈ കണക്കുകള്‍ മുന്നിലുളളപ്പോൾ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന ബാങ്ക് ഭരണസമിതിയുടെ വാദം പൊളിയുകയാണ്.
സെക്രട്ടറിയുടെ ബന്ധുക്കള്‍ കുടിശിക വരുത്തിയ ചിട്ടിയുടെ പലിശയിനത്തില്‍ 4 ലക്ഷത്തോളം രൂപ ഇളവ് നല്‍കിയതിന്റെ തെളിവുകളിലും സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് ബാങ്ക് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ബാങ്കിലെ ക്രമക്കേടിൽ സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കും. ക്രമക്കേടിൽ മുൻ ജീവനക്കാരുടെ പങ്കും അന്വേഷിക്കും. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ നിർദ്ദേശിച്ചിട്ടുള്ളത്.
Most Read: പ്ളസ് വണ്‍ പരീക്ഷ റദ്ദാക്കണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും