തിരുവനന്തപുരം: ഇലക്‌ട്രിക് ബസുകൾ സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിച്ചു ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്‌ഥർ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. വിവാദത്തിന് ശേഷം ആദ്യമായാണ് മന്ത്രിയുടെ പ്രതികരണം ഉണ്ടാവുന്നത്.
‘ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല. എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്’- ഗണേഷ് പറഞ്ഞു. ഇലക്‌ട്രിക് ബസുകൾ ലാഭകരമല്ലെന്ന മന്ത്രിയുടെ നിലപാടാണ് വിവാദമായത്. എന്നാൽ, ഇലക്‌ട്രിക് ബസുകൾ നഷ്‌ടത്തിൽ അല്ലെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൾ. ഇതിന്റെ കണക്കുകളും പുറത്തുവന്നിരുന്നു.
ഈ ബസുകൾക്ക് കിലോമീറ്ററിന് ശരാശരി 8.21 രൂപ ലാഭമുണ്ട്. ഒമ്പത് മാസം കൊണ്ട് 2.88 കോടി രൂപയുടെ ലാഭമുണ്ടായി. കഴിഞ്ഞ വർഷം ഏപ്രിലിൽ 17.91 ലക്ഷം രൂപയായിരുന്നു ലാഭം. ഡിസംബറിൽ 41.76 ലക്ഷം രൂപയാണ് ലാഭം. ഇലക്‌ട്രിക് ബസിൽ തിരുവനന്തപുരം നഗരത്തിൽ എവിടെയും പത്ത് രൂപയാണ് ടിക്കറ്റ് നിരക്ക്. 2023 ഏപ്രിലിലാണ് 50 ബസുകൾ സർവീസ് ആരംഭിച്ചത്. ഓഗസ്‌റ്റിൽ 107 ബസുകളായി. നിലവിൽ കേരളത്തിൽ തിരുവനന്തപുരം നഗരത്തിലാണ് ഇലക്‌ട്രിക് ബസുകൾ സർവീസ് നടത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്.
ഇലക്‌ട്രിക് ബസ് വേണ്ടെന്ന നിലപാടാണ് ഗതാഗതമന്ത്രിക്ക്. എന്നാൽ, ഇതിന് മുന്നണിയിൽ പിന്തുണയില്ല. ആധുനിക കാലഘട്ടത്തിൽ ഇ- ബസുകൾ ആവശ്യമാണെന്നാണ് സർക്കാർ നിലപാട്. സ്‍മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ചു ഡീസൽ ബസുകൾ വാങ്ങാനാകില്ല. ഇ ബസ് വാങ്ങിയില്ലെങ്കിൽ ഫണ്ട് വേണ്ടെന്നും വെയ്‌ക്കണം. 950 ഇ ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയിലും നിലപാട് അറിയിച്ചിട്ടില്ലെന്നും സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| വ്യാജരേഖ കേസ്; കെ വിദ്യക്കെതിരായ കുറ്റപത്രം സമർപ്പിച്ചു