തിരുവനന്തപുരം: ജില്ലാ ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറിലെ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി. ഇവരെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി.
ഇന്ന് രാവിലെ തിരുവനന്തപുരം ജനറല്‍ ആശുപത്രി മന്ത്രി സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു സംഭവം. വിവിധ പരിശോധനകള്‍ക്ക് ബില്ലടയ്‌ക്കേണ്ട ക്യാഷ് കൗണ്ടറില്‍ ഒരു കൗണ്ടര്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇത് രോഗികള്‍ക്കേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി മനസിലാക്കിയ മന്ത്രി ഇതിന്റെ കാരണമന്വേഷിച്ചപ്പോൾ കമ്പ്യൂട്ടര്‍ കേടായെന്ന് ആയിരുന്നു ജീവനക്കാരിയുടെ മറുപടി.
കമ്പ്യൂട്ടര്‍ കേടായെന്നും 11 മാസമായി പ്രവര്‍ത്തിക്കുന്നില്ലെന്നും ജീവനക്കാരി മന്ത്രിയെ അറിയിച്ചു. എന്നാൽ സൂപ്രണ്ടിനെയും ഇ- ഹെല്‍ത്ത് ജീവനക്കാരേയും വിളിച്ചു വരുത്തി പരിശോധിച്ചപ്പോള്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജീവനക്കാരിക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകിയത്. എത്രയും വേഗം കൗണ്ടര്‍ പുന:സ്‌ഥാപിക്കാനും മന്ത്രി നിദ്ദേശിച്ചു.
Most Read: കോവിഡ് സമാശ്വാസ പദ്ധതി; കാലാവധി നീട്ടി സർക്കാർ