കൊച്ചി: പാലാരിവട്ടത്ത് വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, റണ്ണർ അപ് അഞ്‌ജന ഷാജൻ എന്നിവർക്ക് പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആഷിഖും വിടപറഞ്ഞു. ഇതോടെ പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്റഫിന്റെ മകന്‍ കെഎ മുഹമ്മദ് ആഷിഖാ(25)ണ് മരിച്ചത്. അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്‌ഥിരീകരിച്ചത്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ദേശീയപാതയില്‍ നാടിനെ നടുക്കിയ അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു അപകടം.
വൈറ്റില ഭാഗത്ത് നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന കാര്‍ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. അപകടത്തിൽ അന്‍സിയും അഞ്‌ജനയും സംഭവ സ്‌ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.
ആറ്റിങ്ങല്‍ സ്വദേശിയാണ് മരിച്ച അന്‍സി. ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആലങ്കോട് അബ്‌ദുൾ കബീർ- റസീന ബീവി ദമ്പതികളുടെ ഏക മകളാണ്.
ആയുർവേദ ഡോക്‌ടർ കൂടിയായ അഞ്‌ജനയും മോഡലിംഗ് രംഗത്ത് സജീവമായിരുന്നു. തൃശൂർ ആളൂരിലെ എകെ ഷാജന്റെ മകളാണ്.
അതേസമയം കാറോടിച്ചിരുന്ന മാള സ്വദേശി അബ്‌ദുല്‍ റഹ്‌മാന്‍ നിലവില്‍ ചികിൽസയില്‍ കഴിയുകയാണ്.
Most Read: വഴി തടസപ്പെടുത്തി സമരം; ഹൈക്കോടതി ഇന്ന് ഹരജി പരിഗണിക്കും