കൊച്ചി: ചമ്പക്കര ഗവ. മഹിളാ മന്ദിരത്തില്‍നിന്ന് മൂന്നു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസിനെതിരെ സൂപ്രണ്ട്. അന്വേഷണത്തിൽ മരട് പോലീസിന് വീഴ്‌ച പറ്റിയെന്നാണ് മഹിളാമന്ദിരം സൂപ്രണ്ട് ബീനയുടെ ആരോപണം. പെണ്‍കുട്ടികളെ ഉടന്‍ കണ്ടെത്താനുള്ള തെളിവുകള്‍ നല്‍കിയിട്ടും പോലീസ് വേണ്ടത്ര ശ്രദ്ധക്കൊടുക്കാതെ മാദ്ധ്യമങ്ങളെ അറിയിക്കുകയാണ് ചെയ്‌തതെന്ന് അവര്‍ കുറ്റപ്പെടുത്തി.
തിങ്കളാഴ്‌ച പുലര്‍ച്ചെ മൂന്നോടെയാണ് പെണ്‍കുട്ടികള്‍ മഹിളാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രണ്ടാം നിലയിലെ കമ്പിയില്‍ സാരികെട്ടി അതിലൂടെ പുറത്തിറങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം മഹിളാമന്ദിരം അധികൃതര്‍ അറിഞ്ഞത്. ഉടന്‍ തന്നെ മരട് പോലീസില്‍ പരാതി നല്‍കിയതായി സൂപ്രണ്ട് പറഞ്ഞു.
എന്നാല്‍ ആറ് മണിയോടെയാണ് പോലീസ് എത്തിയതെന്നും മന്ദിരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പറഞ്ഞെങ്കിലും തയ്യാറായില്ലെന്നും സൂപ്രണ്ട് പറഞ്ഞു. പുറത്തും സിസിടിവി ഉണ്ടായിരുന്നു. വൈറ്റില ഹബിലെ സിസിടിവി വഴി അറിയാമെന്നു പറഞ്ഞിട്ടും പോലീസ് അതിനു തയ്യാറായില്ല; ബീന പറഞ്ഞു.
കൂടാതെ മഹിളാമന്ദിരത്തില്‍ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെ മൊഴിയെടുക്കാനായി സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചിട്ട് ഏറെ നേരം അവിടെ ഇരുത്തിയിട്ടാണ് മൊഴിയെടുത്ത് വിട്ടതെന്നും സൂപ്രണ്ട് പറയുന്നു. പിന്നീട് വീണ്ടും ഉച്ചയ്‌ക്ക് മൂന്നിന് പോലീസെത്തി ജീവനക്കാരുടെ മൊഴിയെടുത്തു.
മരട് സ്‌റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ മൂന്നു പെണ്‍കുട്ടികളുടെയും ഫോട്ടോ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ പോലീസ് ഈ ഫോട്ടോ മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയതോടെ അത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പെണ്‍കുട്ടികളെക്കുറിച്ച് ഫോട്ടോയ്‌ക്ക് അശ്‌ളീല പ്രതികരണങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം രക്ഷപ്പെട്ട പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ കോഴിക്കോടുനിന്നും മഹിളാമന്ദിരം സൂപ്രണ്ടിനെ ഫോണില്‍ ബന്ധപ്പെടുകയാണുണ്ടായത്. അവിടെ നില്‍ക്കാന്‍ കഴിയാത്തതിനാലാണ് രക്ഷപ്പെട്ടതെന്നും സഹോദരിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഉണ്ടെന്നും ബീന പറഞ്ഞു. ബീന തന്നെയാണ് ഇവര്‍ കോഴിക്കോട് ഉണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് ഒന്നുകൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ പെണ്‍കുട്ടികളെ ഏറെ വൈകാതെ കണ്ടുപിടിക്കാൻ ആകുമായിരുന്നു എന്നാണ് ഇവർ പറയുന്നത്. എന്നാൽ മഹിളാമന്ദിരത്തില്‍നിന്ന് കൊടുത്ത വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറാനാണ് പോലീസ് താല്‍പര്യം കാണിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ