കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളിലൊരാൾ പോലീസ് സ്‌റ്റേഷനിൽനിന്ന് ഇറങ്ങിയോടി. കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് ചേവായൂർ സ്‌റ്റേഷനിൽനിന്ന് ഇറങ്ങി ഓടിയത്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികൾക്ക് വസ്‌ത്രം മാറാൻ പോലീസ് സമയം നൽകിയിരുന്നു. ഇതിനായി പുറത്തേക്ക് ഇറക്കുന്നതിനിടെ പുറകു വശം വഴി ഫെബിൻ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ബെംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ ഫെബിന്റെയും കൊല്ലം സ്വദേശി ടോം തോമസിന്റെയും അറസ്‌റ്റ് ഇന്നാണ് പോലീസ് ഇന്നാണ് രേഖപ്പെടുത്തിയത്. പോക്‌സോ 7, 8 വകുപ്പ്, ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് 77 പ്രകാരമാണ് അറസ്‌റ്റ്.
ചിൽഡ്രൻസ് ഹോമിൽനിന്നും ബുധനാഴ്‌ച കാണാതായ ആറുപേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവിൽ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് കുട്ടികളുടെ മൊഴി. എന്നാൽ പോലീസ് ഇത് കാര്യമായി എടുത്തിട്ടില്ല.
പെൺകുട്ടികൾ എങ്ങനെ ബെംഗളൂരുവിൽ എത്തിയെന്നും, ആരാണ് ബാഹ്യമായ സഹായംചെയ്‌തത് എന്നുമാണ് പോലീസ് നിലവിൽ അന്വേഷിക്കുന്നത്. അടുത്ത ദിവസം തന്നെ ബാലാവകാശ കമ്മീഷൻ കുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. കേസിൽ പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയാണ്. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. പെൺകുട്ടികളിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ ഈ പെൺകുട്ടിയുടെ മൊഴി ഓൺലൈനായി രേഖപ്പെടുത്തും.
ഇതിനിടെ കോഴിക്കോട് വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിന് സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സിഡബ്ള്യുസി നിർദ്ദേശം ഒരു വർഷമായിട്ടും നടപ്പിലാക്കിയിട്ടില്ല. പലതവണ അന്തേവാസികൾ ഒളിച്ചോടിയിട്ടും ബാലികാമന്ദിരം അധികൃതർ ഗുരുതര അലംഭാവം പുലർത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തൽ.
Most Read: പൊതു വിദ്യാഭ്യാസ വകുപ്പിൽ 360 അധ്യാപകർക്ക് കൂടി നിയമനം