ന്യൂഡെൽഹി: ഹരിയാനയിൽ കഴിഞ്ഞ രണ്ടാഴ്‌ചയോളമായി കാണാതായ 26കാരിയായ ഹരിയാൻവി ഗായികയുടെ മൃതദേഹം റോഡരികിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. റോഹ്‌തക് ജില്ലയിൽ ദേശീയ പാതക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്. ഡെൽഹിയിൽ താമസിക്കുന്ന യുവതിയെ മെയ് 11 മുതലാണ് കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം യുവതിയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ചുള്ള പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. യുവതിയുടെ സഹപ്രവർത്തകരായ രവി,രോഹിത് എന്നിവരാണ് മകളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മ്യൂസിക് വീഡിയോ ഷൂട്ടിങ്ങിനായി രോഹിതിനൊപ്പം ഭിവാനിയിലേക്ക് പോയതിന് ശേഷമാണ് യുവതിയെ കാണാതായത്. റോഹ്‌തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലിൽ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. അതേസമയം, കേസിൽ പോലീസ് അന്വേഷണം ഇഴയുകയാണെന്ന് കുടുംബം ആരോപിച്ചു.
Most Read: സ്‌ത്രീധന പീഡനം; കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി