തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന മോക്ക് പോളിങ് അവസാനിച്ചു. പുലർച്ചെ 5.30നാണ് മോക്ക് പോളിങ് ആരംഭിച്ചത്. കാസർഗോഡും തൊടുപുഴയിലും വോട്ടിങ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി. കോളിയടുക്കം ഗവ. യുപി സ്‌കൂളിൽ 33ആം ബൂത്തിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്. തൊടുപുഴ സെന്റ് സെബാസ്‌റ്റ്യൻസ് യുപി സ്‌കൂളിലെ 107ആം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രത്തിലും, പത്തനംതിട്ട മർത്തോമ സ്‌കൂളിലെ 213ആം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രത്തിനും തകരാർ കണ്ടെത്തി.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത, സ്‌ഥാനാർഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കാനായിരുന്നു മോക്ക് പോളിങ് നടത്തിയത്. മോക്ക് പോളിങ്ങിന് ശേഷം കൺട്രോൾ യൂണിറ്റ് ക്ളിയർ ചെയ്‌തു. വോട്ടിങ് യന്ത്രങ്ങൾ മുദ്രവച്ച് സീൽ ചെയ്‌തു.
രാവിലെ 7 മണിക്ക് തുടങ്ങുന്ന പോളിങ് വൈകിട്ട് 7 വരെ തുടരും. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പ്രശ്‌ന ബാധിത കേന്ദ്രങ്ങളിൽ വീഡിയോ ചിത്രീകരണവും ചുമതലക്കായി കേന്ദ്രസേനയുമുണ്ടാകും. കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും വൈകുന്നേരം അവസാന മണിക്കൂറിൽ വോട്ടുചെയ്യാൻ പ്രത്യേക സജ്‌ജീകരണമുണ്ട്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്