വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഭീകരവാദത്തിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് പരാമർശിച്ച് യുഎസ് വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്. വ്യാഴാഴ്‌ച നടന്ന കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം പരാമർശിക്കപ്പെട്ടത്. മോദിയും കമലയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്‌ചയായിരുന്നു ഇത്.
പാകിസ്‌ഥാനിൽ പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യക്കും യുഎസിനും സുരക്ഷാ ഭീഷണി സൃഷ്‌ടിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ പാകിസ്‌ഥാനോട് കമല ആവശ്യപ്പെട്ടുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്‌തു.
ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയിൽ വന്നപ്പോൾ അതിൽ പാകിസ്‌ഥാന്റെ പങ്കിനെ കുറിച്ച് യുഎസ് വൈസ് പ്രസിഡണ്ട് സ്വമേധയാ പരാമർശിക്കുകയായിരുന്നു. ഇന്ത്യയുടേയും യുഎസിന്റെയും സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഈ വിഷയത്തിൽ നടപടികൾ കൈക്കൊള്ളാൻ കമല പാകിസ്‌ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധന ഷൃങ്‌ല പിടിഐയോട് പറഞ്ഞു.
അമേരിക്ക സന്ദർശിക്കാൻ എത്തിയ മോദി വ്യാഴാഴ്‌ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയന്റ് ബേസ് ആൻഡ്രുസ് വ്യോമതാവളത്തിൽ ഇറങ്ങിയത്. യുഎസിൽ എത്തിയ ശേഷം ക്വാഡ് രാഷ്‌ട്രനേതാക്കളായ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായും മോദി ചർച്ച നടത്തി.
വെള്ളിയാഴ്‌ച യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മോദിയെ വൈറ്റ് ഹൗസിലേക്ക് സ്വീകരിക്കും. ക്വാഡ് രാഷ്‌ട്ര ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.
Also Read: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡനം; 29 പേർ അറസ്‌റ്റിൽ