വയനാട്: ജില്ലയിൽ കുരങ്ങുപനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിലെ അനുഭവം മുൻനിർത്തിയാണ് ജില്ലയിൽ ഇത്തവണ നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌ത തിരുനെല്ലി പഞ്ചായത്തിലാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിരിക്കുന്നത്. നിലവിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിരവധി പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ഏതാനും പേർ മരിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ വർഷം കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയ അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിന് കീഴിൽ എത്രയും പെട്ടെന്ന് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം, കുരങ്ങുപനി വരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് പൊതുവെ രോഗം പിടിപെടാൻ സാധ്യത ഉള്ളത്.
ഇക്കാലയളവിൽ വനാതിർത്തികളോട് ചേർന്ന് താമസിക്കുന്നവരും വനത്തിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണം. കുരങ്ങുകൾ ചത്ത് കിടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ഉടനെ ആരോഗ്യം, വനം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരെ അറിയിക്കണം. കുരങ്ങുകളുടെ അടുത്ത് ആരും പോകാൻ പാടില്ല. ശരീരം പൂർണമായി മൂടുന്ന വസ്‌ത്രം ധരിക്കുക, ചെള്ള് കടിക്കാതിരിക്കാൻ ലേപനം പുരട്ടുക. വനത്തിൽ മേയാൻ വിടുന്ന വളർത്ത് മൃഗങ്ങൾക്കും ചെള്ള് കടിക്കാതിരിക്കാൻ ലേപനങ്ങൾ പുരട്ടുക, രോഗ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിൽസ പാടില്ലെന്നും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.
Most Read: കുതിച്ചു കയറി ഇന്ധനവില; ഇന്നും വർധന, പൊറുതിമുട്ടി പൊതുജനം