തിരുവനന്തപുരം: ആദ്യമായി മങ്കി പോക്‌സ് സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്ത് അതീവ ജാഗ്രത. രോഗം സംശയിക്കപ്പെടുന്ന കേസുകൾ സർക്കാർ ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ നിർദ്ദേശം നൽകി. സമാന രോഗലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്തി പരിശോധിക്കാനാണ് തീരുമാനം. നിരീക്ഷണവും ശക്‌തമാക്കും.
വിദേശത്ത് നിന്നെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടണം. സംശയിക്കപ്പെടുന്ന രോഗികളുടെ സാമ്പിളുകൾ വിദഗ്‌ധ പരിശോധനക്ക് അയക്കും. രോഗം സ്‌ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.
ഇദ്ദേഹത്തിന്റെ മാതാപിതാക്കളും ടാക്‌സി ഡ്രൈവറും അടക്കം 11 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇവരെ നിരീക്ഷിച്ച് വരികയാണ്. ഇൻകുബേഷൻ പിരീഡ് 13 മുതൽ 21 ദിവസം വരെയാണ്. കൂടുതൽ ദിവസങ്ങൾ ജാഗ്രത പുലർത്തണമെന്ന് സമ്പർക്കത്തിലുള്ളവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 65ലേറെ രാജ്യങ്ങളിലായി പതിനായിരത്തിലേറെ പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് പോലെ പടർന്ന് പിടിക്കാത്തതും സങ്കീർണതകൾ കുറവാണെന്നതും ആശ്വാസകരമാണ്.
അതേസമയം, മങ്കിപോക്‌സ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ സ്‌ഥിരീകരിക്കുന്നതിന് സംസ്‌ഥാന ആരോഗ്യ അതോറിറ്റികളുമായി സഹകരിക്കാൻ ഉന്നതതല വിദഗ്‌ധ സംഘത്തെ കേരളത്തിലേക്ക് അയക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫിസിൽ നിന്നുള്ള വിദഗ്‌ധർ, ന്യൂഡെൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ജോയിന്റ് ഡയറക്‌ടർ ഡോ. സങ്കേത് കുൽക്കർണി, ഡോ. ആർഎംഎൽ ഹോസ്‌പിറ്റലിലെ മൈക്രോബയോളജി, ഡെർമറ്റോളജി വിദഗ്‌ധർ എന്നിവരടങ്ങുന്നതാണ് കേന്ദ്രസംഘം. ഇവർ സംസ്‌ഥാന ആരോഗ്യ വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയും സ്‌ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യും.
Most Read: ഗത്യന്തരമില്ലാതെ ഗോട്ടബയ, ഒടുവിൽ രാജി; ശ്രീലങ്കയിൽ പടക്കം പൊട്ടിച്ച് ആഘോഷം